റഷ്യന്‍ ഇന്ധന ഇറക്കുമതി: ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്

റഷ്യന്‍ ഇന്ധന ഇറക്കുമതി: ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്

വാഷിങ്ടണ്‍: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മേല്‍ നൂറ് ശതമാനം വരെ അധിക തീരുവ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ഉപരോധ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യന്‍ ഇന്ധനത്തിന്റെ പ്രധാന ഉപയോക്താക്കളായ ഇന്ത്യയും ചൈനയും ഈ നടപടിയോടെ വന്‍ താരിഫ് ഭീഷണിയിലാണ്. നിയമം പ്രാബല്യത്തില്‍ വന്ന് മുപ്പത് ദിവസത്തിനകം റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഇന്ധനം വാങ്ങുന്ന അഞ്ച് മുന്‍നിര രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഈ ഉയര്‍ന്ന തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും.

ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സാമ്പത്തിക സ്രോതസുകള്‍ തടയുകയും ഉപരോധങ്ങള്‍ മറികടക്കാന്‍ സഹായിക്കുന്ന രാജ്യങ്ങളെ സമ്മര്‍ദത്തിലാക്കുകയുമാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമത്തില്‍ പ്രത്യേക രാജ്യങ്ങളുടെ പേരുകള്‍ എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ആര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ ട്രംപ് ഭരണകൂടത്തിന് വിവേചനാധികാരമുണ്ട്. 2026 ജൂലൈയില്‍ ഇന്ത്യയുടെ ക്രൂഡ് എണ്ണ ഇറക്കുമതിയുടെ ഏകദേശം 52 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു എന്നത് ഈ പ്രതിസന്ധിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

അതേസമയം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ് ഇന്ത്യ തങ്ങളുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക-വ്യാപാര താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.