കുടിയേറ്റം: ബൈഡന്റെ മൃദുസമീപനത്തില്‍ വെട്ടിലായി അമേരിക്ക; കമലാ ഹാരിസിന്റെ ഇടപെടലില്‍ പ്രതീക്ഷ

കുടിയേറ്റം: ബൈഡന്റെ മൃദുസമീപനത്തില്‍ വെട്ടിലായി അമേരിക്ക; കമലാ ഹാരിസിന്റെ ഇടപെടലില്‍ പ്രതീക്ഷ

വാഷിങ്ടണ്‍: യു.എസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റപ്രശ്‌നത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്വീകരിച്ച നയം അക്ഷരാര്‍ഥത്തില്‍ അമേരിക്കയെ വെട്ടിലാക്കിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി രാജ്യം നേരിടുന്ന ഈ വെല്ലുവിളിയില്‍ പ്രസിഡന്റിന്റെ മൃദു സമീപനമാണ് കടുത്ത വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചത്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപില്‍നിന്ന് വ്യത്യസ്തമായി രാജ്യത്തുള്ള കുടയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ബൈഡന്റെ നയം. ഇതിനെതിരെ രാജ്യത്തുനിന്ന് തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. നയം മാറ്റിയതിലൂടെ വന്‍തോതില്‍ അതിര്‍ത്തി മേഖലയിലേക്ക് അഭയാര്‍ഥികളുടെ ഒഴുക്ക് വ്യാപകമായത് വിഷയം സങ്കീര്‍ണമാക്കി. ഇതോടെയാണ് നയതന്ത്ര ഇടപെടലുകള്‍ക്കായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ചുമതലപ്പെടുത്തിയത്.


ട്രംപ് ഭരണകാലത്ത്‌ കുടിയേറ്റം തടയാനായി അമേരിക്കന്‍ - മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പണിത മതില്‍

പ്രശ്‌ന പരിഹാരത്തിനായി കമലാ ഹാരിസ് തുടങ്ങിവെച്ച അതിവേഗ നടപടികളുടെ ഫലം എന്താകുമെന്നാണ് അമേരിക്കയും ഈ മേഖലയിലെ മറ്റു രാഷ്ടങ്ങളും ഉറ്റുനോക്കുന്നത്. പലായനം ശക്തമായ മെക്‌സിക്കോ, തെക്കേ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹാരം തേടാനാണ് കമലാ ഹാരിസിന്റെ ആദ്യ നീക്കം. ഇക്കാര്യത്തില്‍ ഈ രാജ്യങ്ങളുടെ പിന്തുണ കൂടിയാണ് അമേരിക്ക തേടുന്നത്. എന്നാല്‍ ഇത് കരുതുന്നതുപോലെ എളുപ്പമല്ല എന്നാണ് രാജ്യാന്തര നിരീക്ഷകര്‍ കരുതുന്നത്. കൂട്ടക്കുടിയേറ്റത്തിന് തടയിടാന്‍ അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും മെക്‌സിക്കോ അടക്കമുളള രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ പരസ്യമായി ഇതേ നിലപാടിലല്ല എന്നതുതന്നെയാണ് കാരണം.

അതിര്‍ത്തി കടന്നെത്തുന്നവരുടെ കാര്യത്തിലെ ബൈഡന്റെ നയം കുറച്ച് അതിരുകടന്നുപോയി എന്നാണ് പൊതുവേയുളള വിലയിരുത്തല്‍. കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ കൂട്ടമായി ആളുകള്‍ രാജ്യത്തേക്കു വരേണ്ടതില്ല എന്നും ബൈഡന് പറയേണ്ടി വന്നു.

എന്നാല്‍ മെക്‌സിക്കോ അതിര്‍ത്തിയിലെ കുടിയേറ്റവിഷയത്തില്‍ മുന്‍ പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തില്‍ ബൈഡന്‍ വെളളം ചേര്‍ത്തെന്നാണ് പൊതുവേയുളള വിലയിരുത്തല്‍. കുടിയേറ്റക്കാരെ തടയുന്ന ട്രംപിന്റെ കര്‍ക്കശ നിലപാടില്‍നിന്ന് ബൈഡന്‍ കുറച്ച് പിന്നാക്കം പോയി. ഇതോടെയാണ് അതിര്‍ത്തിവഴി രാജ്യത്തേക്കു വീണ്ടും കുടിയേറ്റക്കാരുടെ ഒഴുക്കിന് ഇടയാക്കിയത്. ഈ ഒഴുക്ക് തുടങ്ങിയശേഷം വിഷയത്തെ ബൈഡന്‍ ഗൗരവത്തോടെ സമീപിച്ചില്ല എന്നും വിമര്‍ശനമുണ്ട്. മുന്‍പും അമേരിക്കയിലേക്ക് ഇത്തരത്തില്‍ കൂട്ടക്കുടിയേറ്റം ഉണ്ടായിട്ടുണ്ടെന്നായിരുന്നു ഇക്കാര്യത്തില്‍ ബൈഡന്റെ പ്രസ്താവന. ഒടുവില്‍ പ്രസിഡന്റിന്റെ മൃദു സമീപനത്തിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് പ്രശ്‌ന പരിഹാരത്തിന് കമലാ ഹാരിസിനെ ചുമതലപ്പെടുത്തിയത്.

കഴിഞ്ഞ ജനുവരി 20 ന് അധികാരത്തിലെത്തിയതിന് പിന്നാലെ കുടിയേറ്റ നിയമങ്ങളില്‍ വലിയ മാറ്റം വരുത്തിയിരുന്നു. കുടിയേറ്റക്കാര്യത്തില്‍ അമേരിക്കയെ ഒരു മതില്‍ക്കെട്ടിനുളളില്‍ ആക്കും വിധമുളള ട്രംപിന്റെ കര്‍ക്കശ നിലപാടിനു വ്യത്യസ്തമായിരുന്നു ഇത്. ഈ നയം മാറ്റമുണ്ടാക്കിയ അലോസരങ്ങള്‍ക്ക് അതിവേഗം പരിഹാരമുണ്ടാക്കുകയാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ പുതിയ ദൗത്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.