രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കേരളത്തില്‍ ഒഴിവുള്ള മൂന്നു രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. അതേസമയം ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മറുപടി നല്‍കും. സിപിഎമ്മിനായി എസ് ശര്‍മ്മ എംഎല്‍എയും സ്പീക്കര്‍ക്ക് വേണ്ടി നിയമസഭാ സെക്രട്ടറിയുമാണ് ഹര്‍ജി സമർപ്പിച്ചത്.

കേരളത്തില്‍ നിന്ന് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപനം. എന്നാല്‍ നിയമ മന്ത്രാലയത്തിൽനിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.

നിയമസഭയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുൻപ് തെരഞ്ഞെടുപ്പ് നടന്നാല്‍ മൂന്ന് ഒഴിവുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് ആയിരിക്കും ലഭിക്കുക. കേരളത്തിലെ നിയമസഭയുടെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ എംഎല്‍എമാര്‍ക്ക് രാജ്യാസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അധികാരമുണ്ടെന്നും തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നത് രാജ്യസഭയില്‍ കേരളത്തിലെ മൂന്ന് അംഗങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.