ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സിബിഐയ്ക്ക് കൈമാറി സുപ്രീം കോടതി; സ്വാഗതാര്‍ഹമെന്ന് നമ്പി നാരായണന്‍

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന സിബിഐയ്ക്ക് കൈമാറി  സുപ്രീം കോടതി; സ്വാഗതാര്‍ഹമെന്ന് നമ്പി നാരായണന്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ അംഗീകരിച്ചാണ് കോടതി തീരുമാനം. സമിതി റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു.

ചാരക്കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതി ചേര്‍ത്തതിനു പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളാണ് ഡികെ ജയിന്‍ സമിതി അന്വേഷിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് സിബിഐ മൂന്നു മാസത്തിനകം തല്‍സ്ഥിതി അറിയിക്കണം. റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുപോവരുതെന്നും കോടതി നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നമ്പി നാരായണനും കൈമാറില്ല.

റിപ്പോര്‍ട്ടിന്റെ കോപ്പി വേണമെന്ന, ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്റെയും നമ്പി നാരായണന്റെയും ആവശ്യം കോടതി തള്ളി. ചാരക്കേസില്‍ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്നും സിബിഐ അന്വേഷണം വേണമെന്നും ജസ്റ്റിസ് ഖാന്‍ വില്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ജയിന്‍ സമിതിയുടേത് പ്രാഥമിക റിപ്പോര്‍ട്ടാണെന്നും ഇത് അടിസ്ഥാനമാക്കി തുടരന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടിയെ സംബന്ധിച്ച റിപ്പോര്‍ട്ട് പരിഗണിച്ചത്. മുദ്രവച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയിരുന്നത്.

2018 സെപ്റ്റംബറിലാണ് ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി കെ ജയിന്‍ അധ്യക്ഷനായ സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി ബി കെ പ്രസാദ്, കേരളത്തിലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തില്‍ എന്നിവരാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളായി സമിതിയില്‍ ഉള്ളത്. 2020 ഡിസംബര്‍ 14,15 തീയതികളില്‍ ജസ്റ്റിസ് ജയിന്റെ അധ്യക്ഷതയിലുള്ള സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. നമ്പി നാരായണന്റെ ഭാഗം സമിതി വിശദമായി കേട്ടിരുന്നു.

സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നമ്പി നാരായണന്‍ പ്രതികരിച്ചു. കേസില്‍ ഗുഢാലോചന നടന്നുവെന്നു വ്യക്തമാണെന്ന് കോടതി തീരുമാനത്തിലൂടെ തെളിഞ്ഞതായി നമ്പി പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാക്കണം. ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പട്ട നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ നേരത്തെ സുപ്രീം കോടതി കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.