നീരവ് മോഡിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

നീരവ് മോഡിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ട് ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവ് മോഡിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ അനുമതി നല്‍കി. ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14,000 കോടി രൂപ തട്ടിച്ചെന്ന കേസാണ് നീരവ് മോഡിയ്‌ക്കെതിരെയുള്ളത്. ഇദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് തിരിച്ചയയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തിനെതിരെ നീരവ് മോഡി യുകെയിലെ കോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവിനെതിരെ നീരവിന് കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.

നേരത്തെ, നീരവിനെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. നീരവിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സമര്‍പ്പിച്ച രേഖകള്‍ സ്വീകര്യമാണെന്നാണ് കോടതി അറിയിച്ചത്. കോവിഡും ഇന്ത്യയിലെ ജയില്‍ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യം മോശമാക്കും എന്നതടക്കം നീരവ് ഉന്നയിച്ച വാദങ്ങളെല്ലാം അന്ന് കോടതി തള്ളിയിരുന്നു.

നീരവ് മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് രേഖകള്‍ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്.

പിഎന്‍ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎന്‍ബിക്കായി. നീരവ് മോഡി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പിഎന്‍ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വന്‍ ക്രമക്കേടുകള്‍ പുറത്തു വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.