പതിനെട്ട് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍; വാക്‌സിനേഷന്‍ മെയ് ഒന്നിന് തുടങ്ങും

പതിനെട്ട് കഴിഞ്ഞവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച മുതല്‍; വാക്‌സിനേഷന്‍ മെയ് ഒന്നിന് തുടങ്ങും

ന്യൂഡല്‍ഹി: പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവയ്പിനുള്ള രജിസ്‌ട്രേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിന്‍ ആപ്പ് മുഖേനയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. മുന്‍ഗണന വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്ത അതേ പ്രക്രിയ ആണ് 18 വയസിന് മുകളിലുള്ളവര്‍ക്കും രജിസ്ട്രേഷനായി പാലിക്കേണ്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മേയ് ഒന്നു മുതലാണ് വാക്‌സിന്‍ നല്‍കിത്തുടങ്ങുക.

കോവാക്സിന്‍, കോവിഷീല്‍ഡ് എന്നിവയ്ക്ക് പുറമെ റഷ്യന്‍ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാകാന്‍ കൂടുതല്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കും. തീയതിയും സമയവും ബുക്ക് ചെയ്യാന്‍ ആളുകളെ സഹായിക്കുന്നതിന് കോവിന്‍ പ്ലാറ്റ്ഫോമില്‍ വാക്സിന്‍ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാക്‌സിന്‍ ഉത്പാദകരില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നേരിട്ട് വാങ്ങാനാവും. കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക. രാജ്യത്തെ മറ്റൊരു വാക്‌സിന്‍ നിര്‍മാതാക്കളായ ഹൈദരാബാദിലെ ഭാരത് ബയോടെക് തങ്ങളുടെ കോവാക്‌സിന്റെ വിലയെക്കുറിച്ച് ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

സ്വകാര്യ ആശുപത്രികള്‍ ഡോസിന് 250 രൂപ ഈടാക്കി നല്‍കുന്ന പ്രതിരോധ കുത്തിവെപ്പ് മേയ്മുതല്‍ ഉണ്ടാവില്ല. നിര്‍മാതാക്കളില്‍നിന്ന് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നേരിട്ട് വാക്‌സിന്‍ വാങ്ങി കുത്തിവെപ്പ് നടത്താം.

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച കുത്തിവെപ്പ് പദ്ധതി തുടരും. ജനുവരി 16 നാണ് രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയത്. ഇതുവരെ ഒന്നര ശതമാനത്തില്‍ താഴെ ആളുകളാണ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.