ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അതിനെ തടയാൻ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് വ്യാപനം തടയാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ പര്യാപ്തമല്ല. യാഥാർഥ്യങ്ങൾ മനസിലാക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷ്ക്രിയത്വം പാവപ്പെട്ട ജനങ്ങളുടെ മരണത്തിലേക്കാണ് നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നര ലക്ഷത്തിന് മുകളിലാണ് കോവിഡ് കേസുകൾ. പ്രതിദിന മരണസംഖ്യ 4000 കടക്കുന്ന അവസ്ഥയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനം തടയാൻ സമ്പൂർണ്ണ ലോക്ക് ഡൗൺ വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ച സംഭവത്തിലും മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ആഞ്ഞടിച്ചിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വേണ്ട സഹായം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ വേണ്ട വിധം പ്രവർത്തിക്കാത്തത് മൂലം നിരവധി പേരാണ് മരിച്ചത്. മരിച്ചതാണോ അതോ കൊന്നതാണോ എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചത്. മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് നയമില്ലെന്നും യഥാര്‍ഥ വിവരം ജനങ്ങളുമായി പങ്കുവയ്ക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. കേന്ദ്രത്തിന്റെ വാക്സിന് നയത്തിനെതിരേയും രാഹുല്‍ രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26