വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം

വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടെന്ന്  കേന്ദ്രത്തിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: വാക്‌സിന്‍ നയത്തില്‍ സുപ്രീം കോടതി ഇടപെടേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍ വിവേചന അധികാരം സര്‍ക്കാരിനാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സത്യവാങ്മൂലം ഇന്ന് പരിഗണിക്കും.

സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവര്‍ക്കും ഒരേ സമയം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയില്ല.

സംസ്ഥാന സര്‍ക്കാരുകള്‍, വിദഗ്ദ്ധര്‍, വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവരുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ്
വാക്്‌സിന്‍ നയം രൂപീകരിച്ചത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷപാത രഹിതമായി വാക്‌സിന്‍ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്‌സിന്‍ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്‍ക്ക് അനുസൃതമാണ് നയം.

ഈ വ്യാപ്തിയില്‍ മഹാമാരി നേരിടുമ്പോള്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്‌സിക്യുട്ടീവ് നയങ്ങള്‍ രൂപീകരിക്കുന്നത്. എക്‌സിക്യുട്ടീവിന്റെ പ്രാപ്തിയില്‍ വിശ്വസിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതു പണം വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് അനര്‍ഹമായി ലഭിക്കുന്നില്ല എന്നുറപ്പ് വരുത്തിയതായി സത്യവാങ്മൂലം വ്യക്തമാക്കുന്നു. വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക റിസ്‌ക് നിര്‍മ്മാതാക്കള്‍ എടുത്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വിലയില്‍ ഇടപെടുന്നതായുള്ള സ്റ്റാറ്റിറ്യുട്ടറി വ്യവസ്ഥകള്‍ അവസാന മാര്‍ഗമായി മാത്രമേ ഉപയോഗിക്കേണ്ടതുള്ളു. വിദേശ വാക്‌സിനുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിന് രാജ്യത്തെ വാക്‌സിന്‍ വിലയും ഘടകമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ വിലയില്‍ വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി അനൗപചാരിക ചര്‍ച്ച നടത്തിയിട്ടുണ്ട്. പക്ഷപാത രഹിതവും യുക്തി സഹവുമായ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് വിഭിന്നമായി വളരെ കൂടുതല്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങുന്നുണ്ട്.

അതിനാലാണ് കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമുള്ള വിലയില്‍ ചെറിയ വ്യത്യാസം പ്രതിഫലിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനാല്‍ വിലയിലെ വ്യത്യാസം ജനങ്ങളില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.

സ്വമേധയാ എടുത്ത കേസ് ഏപ്രില്‍ 30 ന് പരിഗണിക്കവേ, സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പുനപരിശോധിക്കണം എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യത്യസ്ത വില വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഈടാക്കുന്നതിനെയും കോടതി വിമര്‍ശിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.