കോവിഡ് വ്യാപനം രൂക്ഷം; ജയിലുകളില്‍ തടവുകാര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ക്കും രോഗം

കോവിഡ് വ്യാപനം രൂക്ഷം; ജയിലുകളില്‍ തടവുകാര്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ക്കും രോഗം

തിരുവനന്തപുരം∙ സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷം. തടവുകാരെയും ഉദ്യോഗസ്ഥരെയും ഒരുപോലെ കോവിഡ് ബാധിക്കുന്നതു ജയിലുകളുടെ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നു. കഴിഞ്ഞ മാസം അവസാനം നടത്തിയ പരിശോധനയിൽ 402 തടവുകാർക്കും ഒരാഴ്ച മുൻപുള്ള പരിശോധനയിൽ 245 പേർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തി.

നിലവിൽ 4,000ത്തിലധികം തടവുകാരാണു സംസ്ഥാനത്തെ ജയിലുകളിൽ ഉള്ളത്. സാധാരണ ശിക്ഷാ തടവുകാരും വിചാരണ തടവുകാരും അടക്കം 8000ത്തിലധികം പേർ ജയിലുകളിൽ ഉണ്ടാകും. എന്നാൽ 857 പേരെ 90 ദിവസത്തെ പരോളിൽ ഈ മാസമാദ്യം വിട്ടയച്ചു. 357 വിചാരണത്തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിട്ടു. മടങ്ങിയെത്തേണ്ട സമയം പറഞ്ഞിട്ടില്ല. കോവിഡ് കാലത്ത് അനാവശ്യ അറസ്റ്റു പാടില്ലെന്ന സുപ്രീം കോടതി വിധി ഉള്ളതിനാൽ പുതിയ തടവുകാരും കുറഞ്ഞു.

കഴിഞ്ഞ മാസം കോവിഡ് ബാധിച്ച 402 പേർ ക്വാറന്റീൻ കഴിഞ്ഞു നെഗറ്റീവ് എന്നു കണക്കാക്കി ജയിലുകളിൽ തുടരുന്നു. ആർക്കും രോഗലക്ഷണം ഇല്ല. ഇപ്പോൾ 1357 പേരെ പരിശോധിച്ചപ്പോഴാണു 245 പേർക്കു കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇതിലും ആർക്കും രോഗ ലക്ഷണം ഉണ്ടായില്ല. പരിശോധനയുടെ എണ്ണം വർധിപ്പിച്ചാൽ രോഗികളുടെ എണ്ണവും കൂടുമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് രോഗികളെ ജയിലുകളിൽ പ്രത്യേക ബ്ലോക്കിലാണു പാർപ്പിക്കുന്നത്.

1,850 ജീവനക്കാരാണ് ജയിലുകളിൽ. ഇവരിൽ രണ്ടു ഘട്ടമായി 132 പേർക്കു പരിശോധന നടത്തിയപ്പോൾ 46 പേർ പോസിറ്റീവ് എന്നു കണ്ടെത്തി. ഇടുക്കി ജില്ലാ ജയിൽ സൂപ്രണ്ടും ഇതിൽപ്പെടും. ഏവരും വീട്ടിൽ ക്വാറന്റീനിലാണ്. രണ്ടു ഡോസ് വാക്സിൻ എടുത്തവരാണ് എല്ലാവരും. ആർക്കും രോഗ ലക്ഷണമില്ലായിരുന്നു. പരിശോധന കൂട്ടിയാൽ ജയിൽ പ്രവർത്തനം താളം തെറ്റുമെന്നാണ് അധികൃതരുടെ ഭയം. ഇപ്പോൾ തന്നെ ഉദ്യോഗസ്ഥർക്ക് ഒരാഴ്ചത്തെ ഡ്യൂട്ടി ഒരുമിച്ചാണു നൽകുന്നത്. ഓഫ്, ലീവ് എന്നിവ നിഷേധിച്ചു. സുരക്ഷ ഒഴികെയുള്ള ജയിലുകളിലെ മറ്റു ജോലികൾ പരമാവധി തടവുകാരെ കൊണ്ടാണു ചെയ്യിപ്പിക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞ ദിവസം തടവുകാർക്ക് വീണ്ടും കൂട്ട പരിശോധന നടത്തി. ഫലം ലഭിച്ചില്ല. ഇതിനു പുറമേ 46 ജയിൽ ഉദ്യോഗസ്ഥരെയും കോവിഡ് ബാധിച്ചു. പരോളും ഇടക്കാല ജാമ്യവും നൽകി 1214 പേരെ ജയിലിൽ നിന്നു വിട്ടയച്ച ശേഷമുള്ള സ്ഥിതിയാണിത്.

സംസ്ഥാനത്തെ മൂന്നു വനിതാ ജയിലുകളിലുമായി 100 ലേറെ തടവുകാരുണ്ട്. വിയ്യൂർ, കണ്ണൂർ, തിരുവനന്തപുരം വനിതാ ജയിലുകളിൽ നടത്തിയ പരിശോധനയിൽ നാലു പേർ പോസിറ്റീവാണ്. കണ്ണൂരിൽ കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ മാസത്തെ 142ൽ നിന്ന് ഇപ്പോൾ 0 ആയി. വിയ്യൂരിൽ 46ൽ നിന്ന് 27 ആയി. തിരുവനന്തപുരത്ത് കഴിഞ്ഞ മാസം അവസാനം 1031 പേരെ പരിശോധിച്ചപ്പോൾ രണ്ട് പേർക്കായിരുന്നു കോവിഡ്. ഇപ്പോൾ 90 പേരെ പരിശോധിച്ചപ്പോൾ ഏഴ് പോസിറ്റീവ്. അതിനാലാണ് കൂട്ട പരിശോധന തീരുമാനിച്ചത്. എറണാകുളം , നെയ്യാറ്റിൻകര ജയിലുകളിലെ അവസ്ഥയും ഗുരുതരമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.