ഇന്ധന വില: അധിക വരുമാനം സംസ്ഥാനം വേണ്ടെന്നു വയ്ക്കണമെന്ന് പ്രതിപക്ഷം; അടിയന്തിര പ്രമേയത്തിന് അനുമതിയില്ല

ഇന്ധന വില: അധിക വരുമാനം സംസ്ഥാനം വേണ്ടെന്നു വയ്ക്കണമെന്ന് പ്രതിപക്ഷം; അടിയന്തിര പ്രമേയത്തിന് അനുമതിയില്ല

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിനെതിരെ അടിയന്തിര പ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള മികച്ച മാര്‍ഗമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധന വിലയെ കാണുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്‍.ഷംസുദീന്‍ ആണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

പെട്രോള്‍ വിലയല്ല നികുതിയാണ് കൂടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും ഷംസുദീന്‍ കുറ്റപ്പെടുത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഏഴ് തവണ അധിക വരുമാനം വേണ്ടെന്നു വെച്ചു. ആ മാതൃക എന്ത് കൊണ്ട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. പാവങ്ങളുടെ സര്‍ക്കാര്‍ എന്ന് പറയുമ്പോള്‍ എന്ത് കൊണ്ട് സഹായിക്കുന്നില്ല. കോവിഡ് കാലത്ത് എങ്കിലും അധിക നികുതി ഒഴിവാക്കണമെന്നും ഷംസുദീന്‍ സഭയില്‍ പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വില വര്‍ധനവില്‍ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ലെന്ന് വിശദീകരിച്ചു. ഇന്ധന വില വര്‍ധന സ്ഥിതി ഗുരുതരമാണ്. പക്ഷേ വില വര്‍ധനവില്‍ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ല. മറ്റു സംസ്ഥാനങ്ങളിലെ അത്ര നികുതി കേരളത്തില്‍ ഇല്ല. സംസ്ഥാനത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിന് എതിരെ നോട്ടീസില്‍ ഒന്നും പറയുന്നില്ല.

ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് ഇന്ധന വില വര്‍ധനവില്‍ നിശബ്ദ പാലിച്ചു. ഇന്ത്യയില്‍ കൂടുതല്‍ നികുതി കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ്. ഇന്ധനവില വര്‍ധനക്കെതിരെ ഒരുമിച്ചു നില്‍ക്കാം. പക്ഷെ, സഭ നിര്‍ത്തി ചര്‍ച്ച വേണ്ടെന്നും ധനമന്ത്രി പറഞ്ഞു. പിന്നാലെ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.