മെലിഞ്ഞ രൂപത്തില്‍ കിം ജോങ് ഉന്നിന്റെ പുതിയ ചിത്രങ്ങള്‍; പിന്നാലെ അഭ്യൂഹങ്ങളും

മെലിഞ്ഞ രൂപത്തില്‍ കിം ജോങ് ഉന്നിന്റെ പുതിയ ചിത്രങ്ങള്‍; പിന്നാലെ അഭ്യൂഹങ്ങളും

പ്യോങ് യാങ്: ലോകരാജ്യങ്ങള്‍ ഏറെ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഒന്നാണ് ഉത്തര കൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ വിശേഷങ്ങള്‍. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട കിം ജോങ് ഉന്നിന്റെ പുതിയ രൂപമാണ് ലോകമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

നല്ല വണ്ണമുള്ള ശരീരപ്രകൃതിയുള്ള കിം വല്ലാതെ മെലിഞ്ഞിരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. നോര്‍ത്ത് കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രമാണ് ഉത്തര കൊറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്. അദ്ദേഹം അസുഖബാധിതനാണെന്ന അഭ്യൂഹങ്ങളെ ഇത് ശക്തമാക്കുകയാണ്. നേരത്തെ പുറത്തുവന്നിട്ടുള്ള ചിത്രങ്ങളില്‍നിന്നു വിപരീതമായി പുതിയ ചിത്രത്തില്‍ മെലിഞ്ഞിരിക്കുകയാണ് കിം.


ഒരു മാസത്തിനു ശേഷമാണ് പുതിയ രൂപത്തിലുള്ള കിമ്മിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടത്. കൈ കുറച്ച് കൂടി ചെറുതായിരിക്കുന്നതായി പുതിയ ചിത്രത്തില്‍ വ്യക്തമാണ്. കിം ആഢംബര വാച്ചാണു ധരിക്കുന്നത്. പുതിയ ഫോട്ടോകളില്‍, അദ്ദേഹം ധരിച്ച 15500 യു.എസ്. ഡോളറിന്റെ സ്വിസ് വാച്ച് സസൂക്ഷ്മം നിരീക്ഷിച്ച ശേഷമാണ് ശരീരം ഭാരം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. നേരത്തെ വാച്ച് ഇറുകിയ നിലയിലായിരുന്നു. ഇപ്പോഴത് അയഞ്ഞിട്ടുണ്ട്. ഇതിലൂടെയാണ് കിം കൂടുതല്‍ മെലിഞ്ഞതായി കണ്ടെത്തിയത്.  കിമ്മിന് 140 കിലോയാണ് ശരീരഭാരം. 2011-ല്‍ അധികാരത്തില്‍ വന്ന ശേഷം 50 കിലോയോളം ഭാരമാണ് കൂടിയത്. എന്നാല്‍ രോഗബാധിതനാണെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ജീവിത രീതികളില്‍ മാറ്റം വരുത്തിയത് കൊണ്ടാവാം ഭാരം കുറഞ്ഞതെന്നും സൂചനയുണ്ട്. ഇറക്കുമതി ചെയ്ത ഫ്രഞ്ച് ചീസ്, മദ്യം, സിഗരറ്റ് എന്നിവ സ്ഥിരമായി ഉപയോഗിച്ചിരുന്ന ആളാണ് കിം.

നേരത്തെ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കിം ജൂണ്‍ ആറിന് പൊതുമധ്യത്തില്‍ എത്തിയത്. കിം ദീര്‍ഘകാലം ഭരണാധികാരിയായി തുടരില്ലെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. ഒരു സമയത്ത് കിം മരിച്ചു എന്ന തരത്തില്‍ വരെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.