മകന്റെ ഒറ്റഡോസ് മരുന്നിന് 18 കോടി രൂപ! സഹായം തേടി പിതാവ് ഹൈക്കോടതിയില്‍

മകന്റെ ഒറ്റഡോസ് മരുന്നിന് 18 കോടി രൂപ! സഹായം തേടി പിതാവ് ഹൈക്കോടതിയില്‍

കൊച്ചി: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം തേടി പിതാവ് ഹൈക്കോടതിയില്‍. കോഴിക്കോട് സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന്‍ ആണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിലാണിപ്പോള്‍.

ചികിത്സയ്ക്ക് അമേരിക്കയില്‍ നിന്നുള്ള ഒനസെമനജീന്‍ എന്ന മരുന്ന് ഒരു ഡോസ് നല്‍കണം. ഇതിന് 16 മുതല്‍ 18 കോടി രൂപയാണ് ചെലവ്. മകന്റെ ചികിത്സാച്ചെലവിന് സര്‍ക്കാര്‍ സഹായം ഉണ്ടാകണമെന്നാണ് പിതാവിന്റെ ആവശ്യം.

കുട്ടിയുടെ സ്ഥിതി വിശദീകരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പരിശോധിച്ചു. തുടര്‍ന്ന് കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയടക്കം വിശദീകരണം തേടി. മരുന്നിന്റെ ഫലസിദ്ധി, വില, ചികിത്സാരീതി, ക്രൗഡ് ഫണ്ടിങ് സാധ്യത തുടങ്ങിയവ പരിഗണിച്ചേ തീരുമാനം എടുക്കാനാകുവെന്ന് കോടതി വിലയിരുത്തി. ഇതെല്ലാം കണക്കിലെടുത്ത് 28-നകം സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനോടും ആരോഗ്യവകുപ്പ് ഡയറക്ടറോടും കോടതി നിര്‍ദേശിച്ചു. ഹര്‍ജി 29ന് പരിഗണിക്കും.

കൈ ചലിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു 40 ദിവസം പ്രായമായപ്പോള്‍ നടത്തിയ പരിശോധനയിലാണു ഇമ്രാനു രോഗം തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റി. മൂന്നു മാസമായി വെന്റിലേറ്ററിലാണ്.

സമാനമായ സംഭവം അടുത്തയിടെ ഹൈദരാബാദിലുമുണ്ടായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് ആവശ്യം വന്ന അയാന്‍ഷ് ഗുപ്ത എന്ന ആണ്‍കുട്ടിക്ക് 19 കോടി രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് കണ്ടെത്തിയത്. അയാന്‍ഷിന്റെ അതേ അപൂര്‍വ രോഗമാണ് ഇമ്രാന്റെതും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.