യു.കെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്കു കൂടി നീട്ടി

യു.കെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്കു കൂടി നീട്ടി

ലണ്ടന്‍: യു.കെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം മാറ്റി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ആയിരങ്ങള്‍ മരിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.
കോവിഡ് ബാധിച്ച് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതിനാലാണ് നിയന്ത്രണങ്ങള്‍ ഒരു മാസത്തേക്ക് നീട്ടിയത്. വാക്‌സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ഈ സമയം ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ലോകരാജ്യങ്ങളുടെ കണക്കെടുത്താല്‍ യു.കെ കോവിഡ് വാക്‌സിനേഷനില്‍ വളരെ മുന്‍പിലാണ്. ജനസംഖ്യയുടെ മൂന്നില്‍ രണ്ട് വിഭാഗത്തിനും ജൂലൈ 19നകം രണ്ട് ഡോസ് വാക്‌സിനും നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ജൂണ്‍ 21ന് നിയന്ത്രണങ്ങള്‍ നീക്കാമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രികള്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍, ഇംപീരിയല്‍ കോളജ്, വാര്‍വിക് സര്‍വകലാശാല എന്നിവയാണ് ഡെല്‍റ്റ വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. നിയന്ത്രണങ്ങള്‍ തുടരുന്നത് ഡെല്‍റ്റ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇവര്‍ റിപ്പോര്‍ട്ട് നല്‍കി. ജൂലൈ 19ഓടെ നിയന്ത്രണങ്ങള്‍ നീക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.