സ്‌പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്

സ്‌പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്

സെവിയ്യ: യൂറോ കപ്പ് മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനിന് തുടര്‍ച്ചയായ രണ്ടാം സമനില. ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ പോളണ്ടാണ് സ്‌പെയിനിനെ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. പോളണ്ടിനായി റോബര്‍ ലെവന്‍ഡോവ്‌സ്‌കിയും, സ്‌പെയിനിനായി ആല്‍വാരോ മൊറാട്ടയുമാണ് ലക്ഷ്യം കണ്ടത്.

ആദ്യ മത്സരത്തില്‍ സ്വീഡനെതിരെ സമനില വഴങ്ങിയ സ്‌പെയിന് പോളണ്ടിനെതിരെ വിജയം അനിവാര്യമായിരുന്നു. വീണ്ടും കളത്തില്‍ പന്തു കൊണ്ട് ആധിപത്യം സ്ഥാപിക്കാനായെങ്കിലും ജയം മാത്രം അകന്നു നിന്നു. 77 ശതമാനം പന്തടക്കമാണ് സ്‌പെയിന് കളിയിലുണ്ടായിരുന്നത്.

25-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. മനോഹരമായ പാസിങ് ഗെയിമിന്റെ ഫലമായിരുന്നു ഗോള്‍. മൊറേനയുടെ ബോക്‌സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ടില്‍ മൊറാട്ട കാലു വച്ചു. അനായാസം പന്ത് വലയിലേക്ക്.

54-ാം മിനിറ്റില്‍ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ പോളണ്ട് ഒപ്പമെത്തി. വലതു വിങ്ങില്‍ നിന്ന് ജോസ്വിയാക്കിന്റെ അളന്നു മുറിച്ചുള്ള ക്രോസ്. ലെവന്‍ഡോവ്‌സ്‌കിയുടെ ഹെഡര്‍ ഗോള്‍വലയുടെ ഇടത് മൂലയിലേക്ക് പതിച്ചു.

എന്നാല്‍, മുന്നിലെത്താന്‍ മൂന്ന് നിമിഷങ്ങള്‍ക്ക് ശേഷം സ്‌പെയിന് അവസരം ലഭിച്ചു. മൊറേനയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത മൊറേനോയ്ക്ക് പിഴച്ചു. പന്ത് പോസ്റ്റിലിടിച്ചകന്നു. സമനിലയോടെ രണ്ട് പോയിന്റുമായി സ്‌പെയിന്‍ ഗ്രുപ്പ് ഇയില്‍ മൂന്നാം സ്ഥാനത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.