കെപിസിസിയില്‍ സുധാകരന്‍ ഇഫക്ട് കണ്ടുതുടങ്ങി; കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും മാറ്റം വരും

കെപിസിസിയില്‍ സുധാകരന്‍ ഇഫക്ട് കണ്ടുതുടങ്ങി; കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും മാറ്റം വരും

കൊച്ചി: സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി പ്രഖ്യാപിച്ചിരിക്കുകയാണ് പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സെമി കേഡര്‍ സംവിധാനത്തിലേക്ക് പാര്‍ട്ടിയെ കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയും സുധാകരനുണ്ട്. ജംബോ സമിതികള്‍ വേണ്ടെന്ന് മാത്രമല്ല തിരിച്ചുവരവിന് വഴിയൊരുക്കുന്ന സമൂലമായ മാറ്റങ്ങള്‍ വേണമെന്ന് ഐ, ഐ ഗ്രൂപ്പുകള്‍ക്കും ബോധ്യം വന്നിട്ടുണ്ട്.

കോണ്‍ഗ്രസിനൊപ്പം സഹ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോടെ യൂത്ത് കോണ്‍ഗ്രസിലും കെ.എസ്.യുവിലൂം സമ്പൂര്‍ണ പൊളിച്ചെഴുത്തുകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു അംഗത്വ, തിരഞ്ഞെടുപ്പ് ശൈലികളില്‍ പൂര്‍ണമാറ്റം വേണമെന്ന നിര്‍ദ്ദേശമാണ് കെപിസിസിക്കുള്ളത്.

നേരത്തേ യൂത്ത് കോണ്‍ഗ്രസിന്റേയും കെ.എസ്.യുവിന്റേയും പ്രവര്‍ത്തന ശൈലിയില്‍ രാഹുല്‍ പല പൊളിച്ചെഴുത്തുകളും നടത്തിയിരുന്നു. അംഗത്വത്തിന് ഓണ്‍ലൈന്‍ രീതി നടപ്പാക്കിയതും ഭാരവാഹി തിരഞ്ഞെടുപ്പിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചതുമെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. ഇതില്‍ മാറ്റം വരണമെന്നാണ് ഇപ്പോഴുള്ള ആവശ്യം.


മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ പല പരിഷ്‌കാരങ്ങളും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേരിടുന്ന തിരിച്ചടിയ്ക്ക് കാരണമായെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കിയ നടപടികള്‍ ഉള്‍പ്പെടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഈ അതൃപ്തികള്‍ രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിക്കാനുള്ള നീക്കത്തിലാണ് വിവിധ സംസ്ഥാന നേതൃത്വത്തങ്ങള്‍.

നേരത്തേ യൂത്ത് കോണ്‍ഗ്രസിന്റേയും കെഎസ്യുവിന്റേയും പ്രവര്‍ത്തന ശൈലിയില്‍ രാഹുല്‍ പല പൊളിച്ചെഴുത്തുകളും നടത്തിയിരുന്നു. അംഗത്വത്തിന് ഓണ്‍ലൈന്‍ രീതി നടപ്പാക്കിയതും ഭാരവാഹി തിരഞ്ഞെടുപ്പിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചതുമെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു. ഇതില്‍ മാറ്റം വരണമെന്നാണ് ആവശ്യപ്പെടുക.

കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം കെപിസിസിക്കും ഡിസിസിക്കും മാത്രമല്ലെന്ന സ്വയം വിമര്‍ശനം നേരത്തേ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും ഭാരവാഹിത്വം വേണമെന്ന നയം തിരുത്തണമെന്നും യുവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

2017ല്‍ നിലവില്‍ വന്ന കെ.എസ്.യു സംസ്ഥാന, ജില്ലാ ഭാരവാഹികളില്‍ പലരും ഇപ്പോള്‍ സജീവമല്ലെന്നും യൂത്ത് കോണ്‍ഗ്രസിന് പുതിയ സംസ്ഥാന കമ്മിറ്റി വന്നിട്ട് ഒന്നര വര്‍ഷമായെങ്കിലും പലയിടത്തും ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മാത്രമാണ് ഉളളതെന്നും നോതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം ഉടര്‍ച്ച് വാര്‍ത്ത് കേരളത്തിലെ സാഹചര്യത്തിന് അനുയോജ്യമാകുന്ന രീതിയില്‍ സംഘടനാ തലത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശമായിരിക്കും സുധാകരന്‍ ഹൈക്കമാന്റിന് മുന്നില്‍ വെയ്ക്കുക.

ഡിസിസി തലത്തിലും സമഗ്ര അഴിച്ചു പണിതന്നെയാണ് ലക്ഷ്യം. നിലവില്‍ ഡിസിസി തലത്തില്‍ ഗ്രൂപ്പ് വീതം വെയ്പ്പുകളാണ് നടന്നിട്ടുള്ളത്. ഇത് അനുവദിക്കില്ലെന്ന് തന്നെയാണ് കെ സുധാകരന്‍ വ്യക്തമാക്കുന്നത്. ഗ്രൂപ്പ് നേതാക്കളെ മാറ്റി നിര്‍ത്തുകയെന്നാല്‍ കഴിവുള്ള യോഗ്യരായവരെ ഗ്രൂപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തും എന്നതല്ലെന്നും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയ ശേഷമാകും തിരുമാനം. ഇരുവരേയും വിശ്വാസത്തിലെടുത്തുകൊണ്ടാകും നടപടിയെങ്കിലും ഗ്രൂപ്പ് സമ്മര്‍ദ്ദം ഉയര്‍ത്തി വീണ്ടും പ്രതിസന്ധി തീര്‍ക്കരുതെന്ന അഭ്യര്‍ത്ഥന കെ സുധാകരന്‍ നേതാക്കള്‍ മുമ്പല്‍ വെച്ചിട്ടുണ്ട്.


ഒരാള്‍ക്ക് ഒരു പദവി എന്നത് 2009 ല്‍ എ.കെ ആന്റണി വച്ച നിര്‍ദ്ദേശമായിരുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ ഇതുവരെ ഈ നിര്‍ദ്ദേശം പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. നിലവിലെ സാഹചര്യത്തിലും ഇത് സംബന്ധിച്ച് കടുംപിടുത്തം വേണ്ടെന്നാണ് നിര്‍ദ്ദേശം. അതേസമയം പുനസംഘടനയില്‍ ജനപ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചവരേയും പരിഗണിച്ചേക്കില്ല. മൂന്ന് നാല് മാസത്തിനുള്ളില്‍ പുതിയ നേതാക്കളെ അവരോധിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെങ്കിലും രണ്ട് മാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കാനാണ് കെ സുധാകരന്‍ ആലോചിക്കുന്നത്. അതിനിടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യം വെച്ച് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 92 സ്ഥാനാര്‍ത്ഥികള്‍ക്കും അതത് മണ്ഡലങ്ങളുടെ ചുമതല നല്‍കി പ്രവര്‍ത്തനം നടത്താനുള്ള നിര്‍ദ്ദേശവും പരിഗണനയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.