ഓസ്‌ട്രേലിയയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിലേക്ക് വരുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി

കാന്‍ബറ: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ച സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലേക്ക് മറ്റു രാജ്യങ്ങളില്‍നിന്നു വരുന്ന യാത്രക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

ജൂലൈ പതിനാലോടു കൂടി വിദേശ രാജ്യങ്ങളില്‍നിന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്നവരുടെ എണ്ണം ആഴ്ചയില്‍ 3,035 ആയി കുറയ്ക്കും. ഇപ്പോള്‍ ആഴ്ച്ചയില്‍ 6,370 പേരാണ് വരുന്നത്. അടുത്ത വര്‍ഷം ആദ്യം വരെ ഇതു തുടരാനാണു തീരുമാനം.

പ്രതിരോധ കുത്തിവയ്പ് രണ്ടു ഡോസും എടുത്ത യാത്രക്കാരുടെ ക്വാറന്റീന്‍ 14 ദിവസത്തില്‍നിന്ന് ഏഴ് ദിവസമായി കുറയ്ക്കുന്നതും സര്‍ക്കാരിന്റെ പരിഗണയിലുണ്ട്. വാക്‌സിനെടുക്കാത്തവര്‍ 14 ദിവസം ക്വാറന്റീനിലിരിക്കുന്നതിനു തുല്യമാണ് വാക്‌സിനെടുത്തയാള്‍ ഏഴു ദിവസം ക്വാറന്റീനില്‍ കഴിയുന്നതെന്ന മെഡിക്കല്‍ ഉപദേശത്തെ തുടര്‍ന്നാണിത്.

ഓസ്‌ട്രേലിയയിലേക്കുള്ള വാണിജ്യ ഫ്‌ളൈറ്റുടെ എണ്ണം വെട്ടിക്കുറയ്ക്കും. അതേസമയം, പൗരന്മാരെ സ്വദേശത്തേക്ക് തിരികെ എത്തിക്കുന്ന വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. എന്നാല്‍ വിമാനങ്ങളുടെ എണ്ണം എത്രയായി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയില്ല.

കൂടുതല്‍ ഓസ്‌ട്രേലിയക്കാര്‍ വാക്‌സിനെടുത്ത ശേഷമേ വാണിജ്യ യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക് വര്‍ധിപ്പിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

വിക്ടോറിയ, ക്വീന്‍സ് ലാന്‍ഡ്, പടിഞ്ഞാറന്‍ ഓസ്ട്രേലിയ എന്നീ സംസ്ഥാന സര്‍ക്കാരുകളുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് കേന്ദ്ര തീരുമാനം. ജനസംഖ്യയില്‍ ഭൂരിപക്ഷം പേര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കുന്നതുവരെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയ്ക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

കോവിഡ് ഡെല്‍റ്റ വകഭേദം രാജ്യത്തിന്റെ പല ഭാഗത്തും റിപ്പോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍
പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.