യോഗിയുടെ ഹിന്ദുത്വ രാജ്യത്ത് ക്രിസ്ത്യന്‍, ദളിത്, മുസ്ലീം വിഭാഗങ്ങള്‍ രണ്ടാംതരം പൗരന്‍മാര്‍; ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 32 വിദ്വേഷ കുറ്റകൃത്യങ്ങള്‍

യോഗിയുടെ ഹിന്ദുത്വ രാജ്യത്ത് ക്രിസ്ത്യന്‍, ദളിത്, മുസ്ലീം വിഭാഗങ്ങള്‍ രണ്ടാംതരം പൗരന്‍മാര്‍; ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 32 വിദ്വേഷ കുറ്റകൃത്യങ്ങള്‍

ആരാധനകള്‍ തടസപ്പെടുത്തുന്നത് മുതല്‍ മതപ്രചാരകരെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് ഉള്‍പ്പടെ പല വിധത്തിലുള്ള അതിക്രമങ്ങളാണ് ഹിന്ദുത്വരില്‍ നിന്നും യുപിയിലെ ക്രിസ്ത്യാനികള്‍ നേരിടുന്നത്.

ലക്‌നൗ: അജയ് ബിഷ്ട് എന്ന യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ മതത്തിന്റെ പേരില്‍ ഒരു വര്‍ഷത്തിനിടെ സംഭവിച്ചത് 32 വിദ്വേഷ കുറ്റകൃത്യങ്ങള്‍. രാജ്യത്തു തന്നെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെയുള്ള ആക്രമണങ്ങളില്‍ ഒന്നാമതാണ് ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്.

ആരാധനകള്‍ തടസപ്പെടുത്തുന്നത് മുതല്‍ മതപ്രചാരകരെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നത് ഉള്‍പ്പടെ പല വിധത്തിലുള്ള അതിക്രമങ്ങളാണ് ഹിന്ദുത്വരില്‍ നിന്നും യുപിയിലെ ക്രിസ്ത്യാനികള്‍ നേരിടുന്നത്. യുപിയിലെ കിഴക്കന്‍ നഗരമായ ഗോരഖ്പൂരിലെ ഗോരഖ്നാഥ് വിഭാഗത്തിന്റെ പ്രധാന ക്ഷേത്രത്തിലെ മഠാധിപതി കൂടിയാണ് യോഗി ആദിത്യനാഥ് എന്നതില്‍ നിന്നും ഇതര മതവിഭാഗങ്ങള്‍ക്കെതിരായ അസഹിഷ്ണുതയും അക്രമവും വെറും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സംഭവിക്കുന്നതല്ല എന്ന് വ്യക്തം.

ദളിതര്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിലും ഒന്നാമത് ഉത്തര്‍പ്രദേശാണ്. ഇന്ത്യയിലെ ദളിത് ജനസംഖ്യയുടെ 20 ശതമാനം താമസിക്കുന്ന യുപിയില്‍ കുറ്റകൃത്യങ്ങളുടെ 17 ശതമാനവും ദളിതര്‍ക്കെതിരെ സംഭവിച്ച അതിക്രമങ്ങളാണ്. ദളിതര്‍ ആക്രമിക്കപ്പെടുകയോ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയാക്കപ്പെടുകയോ ചെയ്യുന്ന ഭൂരിഭാഗം കേസുകളും പോലിസ് രജിസ്റ്റര്‍ ചെയ്യാതെ മൂടിവെക്കുന്ന ഒരു സംസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ 17 ശതമാനവും ദളിത് വിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ചായി മാറുന്നത്.


2020 സെപ്റ്റംബര്‍ 14 ന് ഉത്തര്‍പ്രദേശിലെ ഹാഥ്രസ് ജില്ലയില്‍ 19 കാരിയായ ദളിത് യുവതിയെ ഉയര്‍ന്ന ജാതിക്കാര്‍ കൂട്ടമാനഭംഗത്തിനിരയാക്കുകയും നട്ടെല്ല് തകര്‍ക്കുകയും നാവു മുറിച്ച് മാറ്റുകയും ചെയ്തപ്പോള്‍ പോലിസ് കേസെടുക്കുന്നതിനു പകരം അവരുടെ കുടുംബാംഗങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. പരാതിയുമായി ചാന്ദ് പാ പോലീസ് സ്റ്റേഷനിലെത്തിയ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നു മാത്രമല്ല ഭീഷണിപ്പെടുത്തുകയും ചെയ്തു.

2020 സെപ്റ്റംബര്‍ 20 ന് പോലിസിന് പരാതി ലഭിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തുന്നത് രണ്ട് ദിവസം വൈകിപ്പിച്ച പോലിസ് സെപ്റ്റംബര്‍ 22നാണ് മൊഴിയെടുത്തത്. സെപ്റ്റംബര്‍ 29 ന് പെണ്‍കുട്ടി മരിച്ചു. വീട്ടുകാര്‍ക്ക് മൃതദേഹം വിട്ടുനല്‍കാതെ പോലിസ് തന്നെ തിടുക്കപ്പെട്ട് സംസ്‌കരിക്കുകയും ചെയ്തു. പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച പോലിസ് അത്രയും സമയം ഇരയുടെ കുടുംബാംഗങ്ങളെ പിടികൂടി സ്റ്റേഷനില്‍ തടഞ്ഞു വെക്കുകയും ചെയ്തു.

അതേസമയം കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ഉയര്‍ന്ന ജാതിക്കാര്‍ യോഗം ചേര്‍ന്നിരുന്നു. ഇതിനെതിരെ പോലിസ് ഒരു നടപടിയും എടുത്തില്ല. എന്നാല്‍ ഇരയാക്കപ്പെട്ട ദലിത് പെണ്‍കുട്ടിക്കു വേണ്ടി ശബ്ദിച്ചവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റവാളികളെന്ന പേരില്‍ ആരെയും പിടികൂടാനും വെടിവെച്ച് കൊല്ലാനും പോലീസിന് സര്‍വ്വ അധികാരവും നല്‍കി. ആദിത്യനാഥ് ഭരണം ഏറ്റെടുത്തതു മുതല്‍ 5000 ത്തിലധികം ഏറ്റുമുട്ടലുകളാണ് പോലിസ് നടത്തിയത്. ഇതില്‍ നൂറിലധികം പേര്‍ കൊല്ലപ്പെടുകയും അതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


മനുഷ്യാവകാശ ലംഘനവും അതിക്രമങ്ങളും സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ 2021 ഫെബ്രുവരിയില്‍ ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി രാജ്യസഭയ്ക്ക് നല്‍കി. ഇതില്‍ 2017 മുതല്‍ 2018 വരെ 15,426 കേസുകളും 2018 മുതല്‍ 2019 വരെ 16,414 കേസുകളുമാണ് ഉത്തര്‍പ്രദേശില്‍ പോലിസിനെതിരേ രജിസ്റ്റര്‍ ചെയ്തത്. കോടതി ഇടപെടലിലൂടെയും എന്‍എച്ച്ആര്‍സി വഴിയുമാണ് പോലിസിനെതിരേ കേസെടുത്തത്.

പോലിസിന് വെടിവച്ചു കൊല്ലുന്നത് ഉള്‍പ്പടെയുള്ള എല്ലാ അധികാരങ്ങളും ആദിത്യനാഥ് നല്‍കിയെങ്കിലും മറുവശത്ത് ഹിന്ദുത്വര്‍ പ്രതികളായി വരുമ്പോള്‍ അത്യന്തം മൃദുസമീപനമാണ് കാണിക്കുന്നത്. അത്തരം കേസുകള്‍ ഒഴിവാക്കുകയോ, കോടതിയില്‍ നിന്നും നിഷ്പ്രയാസം ജാമ്യം ലഭിക്കുന്നതോ ആയ വിധത്തിലാണ് പോലിസ് കൈകാര്യം ചെയ്യുന്നത്. ഹിന്ദുത്വ ഇന്ത്യയുടെ പരീക്ഷണ ശാലയാണ് ഉത്തര്‍പ്രദേശ്. അവിടെ പാകപ്പെടുന്നത് സമീപ ഭാവിയില്‍ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുന്ന ക്രിസ്ത്യന്‍, ദലിത് ,മുസ്ലിം വിരുദ്ധ നടപടികളുടെ ഗൂഢതന്ത്രങ്ങളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.