കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളായ നാല് സിപിഎം നേതാക്കളെ പുറത്താക്കി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്:  പ്രതികളായ നാല് സിപിഎം നേതാക്കളെ പുറത്താക്കി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നാല് സിപിഎം നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നലെ ചേർന്ന ജില്ലാ കമ്മറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

ബാങ്ക് ഭരണസമിതി പ്രസിഡന്റായ കെ.കെ ദിവാകരന്‍ ബാങ്കിന്റെ സെക്രട്ടറിയും സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന ടി.ആര്‍. സുനില്‍ കുമാര്‍, മുന്‍ മാനേജരും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ ജില്‍സ് എന്നിവരെയാണ് പാര്‍ട്ടി പുറത്താക്കിയത്.
മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സികെ ചന്ദ്രപ്പനെ ഒരു വര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്യാനും ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ആര്‍ വിജയ, ഉല്ലാസ് എന്നിവരെ ഏരിയ കമ്മറ്റിയിലേക്ക് തരംതാഴ്ത്താനും കമ്മറ്റിയോഗത്തില്‍ തീരുമാനിച്ചു.

യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ബേബി ജോണിനും എസി മൊയ്തീനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍ നടന്നത് ആയിരം കോടിയുടെ തിരിമറിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോര്‍ട്ട് നിര്‍മാണം, ഇതിലേക്ക് വിദേശത്തുനിന്നുള്‍പ്പെടെയെത്തിയ ഭീമമായ നിക്ഷേപം, ബെനാമി ഇടപാടുകള്‍, നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പ്, ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ വായ്പ തുടങ്ങിയവയെല്ലാം തട്ടിപ്പിന്റെ ഭാഗമായിരുന്നു. നേരിട്ടും അല്ലാതെയും അഞ്ചുവര്‍ഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.