പാവപ്പെട്ടവനായതുകൊണ്ട് പിഴ; 500 രൂപ പെറ്റി ചുമത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ഷിഹാബുദ്ദീന്‍

പാവപ്പെട്ടവനായതുകൊണ്ട് പിഴ; 500 രൂപ പെറ്റി ചുമത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ഷിഹാബുദ്ദീന്‍

കൊല്ലം: തൊഴിലുറപ്പു തൊഴിലാളിക്കു കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ 500 രൂപ പെറ്റി ചുമത്തിയതു ചോദ്യം ചെയ്തതിനാണ് 18 വയസ്സുള്ള ഗൗരിനന്ദയ്ക്ക് എതിരെ ചടയമംഗലം പൊലീസ് കേസെടുത്തത്. പൊലീസും ഗൗരിനന്ദയും തമ്മിലുള്ള തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചര്‍ച്ചയായിരുന്നു. ചടയമംഗലം ജങ്ഷനിലുള്ള ബാങ്കിനു മുന്നില്‍ പണമെടുക്കാനായി ക്യൂ നിന്ന ഇളമ്പഴന്നൂര്‍ ഊന്നന്‍പാറ പോരന്‍കോട് മേലതില്‍ വീട്ടില്‍ എം.ഷിഹാബുദ്ദീനാണ് പൊലീസ് പെറ്റിയടിച്ചത്. പൊലീസുമായി തര്‍ക്കിച്ച ഷിഹാബുദ്ദീനോട്, എന്താണ് പ്രശ്‌നമെന്നു ചോദിച്ചതിനാണു തനിക്കെതിരെയും കേസെടുത്തതെന്ന് ഗൗരിനന്ദ പറയുന്നു.

തൊഴിലുറപ്പു തൊഴിലാളിയായ ഷിഹാബുദ്ദീന്‍ ബാങ്കിലുണ്ടായിരുന്ന 1500 രൂപ എടുക്കാനാണ് ചടയമംഗലത്തെ ഇന്ത്യന്‍ ബാങ്കിലേക്കു പോയത്. സാമൂഹിക അകലം പാലിച്ചിട്ടും 500 രൂപ തനിക്കു പെറ്റിയടിച്ചതിനെയാണു ചോദ്യം ചെയ്തതെന്നും തനിക്കു വേണ്ടി വാദിച്ച ഗൗരിനന്ദയ്ക്കു വേണ്ടി എവിടെ വന്നുവേണമെങ്കിലും സത്യംവിളിച്ചു പറയുമെന്നും ഷിഹാബുദ്ദീന്‍ പറയുന്നു.'ബാങ്കിന്റെ മുന്നില്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. അഞ്ച് അടിയെങ്കിലും അകലം പാലിച്ചിട്ടുണ്ട്.

എന്നാല്‍ അടുത്തുള്ള സ്റ്റാന്‍ഡിനു സമീപമൊക്കെ ഒട്ടേറെ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടുത്തു വന്ന് എന്റെ പേരും അഡ്രസും ചോദിച്ചു. അതെല്ലാം പറഞ്ഞപ്പോള്‍ ഒരു കടലാസ് എടുത്തു തന്നു. ഇത് എന്താണെന്നു ചോദിച്ചപ്പോള്‍ 'നീ വായിച്ചുനോക്കിയാല്‍ മതി' എന്നു പറഞ്ഞു. എഴുത്തും വായനയും അറിയാത്ത ആളാണെന്നും കൂലിപ്പണിക്കാരനാണെന്നും പറഞ്ഞിട്ടും അവര്‍ ഗൗനിച്ചില്ല. അടുത്തു നില്‍ക്കുന്ന ആളുടെ കയ്യില്‍ പേപ്പര്‍ കൊടുത്തപ്പോള്‍ അയാള്‍ വായിച്ചിട്ട് എനിക്ക് 500 രൂപ പെറ്റിയുണ്ടെന്നു പറയുകയായിരുന്നു.
അവിടെ ഒട്ടേറെപ്പേര്‍ സാമൂഹിക അകലം പാലിക്കാതെ നിന്നിട്ടും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച എനിക്കു പെറ്റി തന്നത് എന്റെ വേഷം കണ്ടപ്പോള്‍ ഞാനൊരു പാവപ്പെട്ടവനാണെന്നു തോന്നിയതുകൊണ്ടായിരിക്കുമല്ലൊ എന്നു ഞാന്‍ ഓര്‍ത്തു. ഇന്നു വരെ ജീവിതത്തില്‍ എനിക്കൊരു പെറ്റി കിട്ടിയിട്ടില്ല. കോവിഡിനെ പേടിക്കേണ്ടത് എന്റെ കൂടി ആവശ്യമാണ്. വീട്ടില്‍ 85 വയസ്സുള്ള ഉമ്മയും ഞാനും മാത്രമാണ് ഉള്ളത്. ഉമ്മയ്ക്ക് അസുഖം വരാതിരിക്കാന്‍ കൃത്യമായി കോവിഡ് മാനദണ്ഡങ്ങള്‍ ഞാന്‍ പാലിക്കാറുണ്ട്. കാലില്‍ ആണി രോഗമുള്ളതിനാല്‍ നന്നായി നടക്കാന്‍ പോലും കഴിയാത്ത ആളാണു ഞാന്‍. തൊഴുത്തു പോലൊരു വീട്ടിലാണു ഞാനും ഉമ്മയും താമസിക്കുന്നത്. എങ്കിലും തൊഴിലുറപ്പിനു പോയി അന്തസ്സോടെയാണ് കഴിയുന്നത്.

500 രൂപ പെറ്റി അടയ്ക്കാന്‍ അവര്‍ പറയുമ്പോള്‍, ഞാന്‍ ഒരു ദിവസം മുഴുവന്‍ തൊഴിലുറപ്പ് ജോലി ചെയ്താലും അത്രയും പണം കിട്ടില്ലെന്ന് ഓര്‍ക്കണം. പണമടയ്ക്കില്ലെന്നു പറഞ്ഞു ഞാന്‍ തര്‍ക്കിച്ചു. അപ്പോഴാണ് എടിഎമ്മില്‍ കയറിയിട്ട് ആ പെണ്‍കുട്ടിയും അമ്മയും വരുന്നത്. എന്താ മാമാ പ്രശ്‌നമെന്ന് അവള്‍ ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍, ഇവിടെ നിന്ന് തര്‍ക്കിക്കേണ്ടെന്നും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി കൊടുക്കാനും അവള്‍ പറഞ്ഞു. അപ്പോഴാണ് പൊലീസുകാര്‍ അവളോടു തട്ടിക്കയറിയത്. ആ കുട്ടിക്കും പെറ്റി ചുമത്തുമെന്നു പറഞ്ഞു. തെറി പറഞ്ഞു. അവര്‍ പറഞ്ഞ വാക്കുകള്‍ പറയാന്‍ എനിക്കു ബുദ്ധിമുട്ടുണ്ട്.

ഇതിനിടെ എന്നോട് അവിടെനിന്നു പോകാന്‍ പറഞ്ഞു. ഞാന്‍ ബാങ്കില്‍ പോകാന്‍ ക്യൂ നില്‍ക്കുകയാണെന്നും ഇപ്പോള്‍ പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞു. അപ്പോള്‍ നിന്നെപ്പിടിച്ച് അകത്തിടുമെന്നായി. ഇതിനിടെ ഞാന്‍ ബാങ്കില്‍ക്കയറി പണമെടുത്തു. അകത്തു നില്‍ക്കുമ്പോള്‍ ആ കൊച്ചിനു നേര്‍ക്ക് അവര്‍ തട്ടിക്കയറുന്നത് എനിക്കു കേള്‍ക്കാം. അതുകൊണ്ട് ഞാന്‍ വേഗം പുറത്തിറങ്ങി. അവള്‍ക്കു വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എനിക്കു വേണ്ടിയാണ് ആ കുട്ടി ഈ ബുദ്ധിമുട്ടിലൊക്കെ ചെന്നു ചാടിയത്. ന്യായത്തിനു വേണ്ടി ഏതറ്റം വരെ പോകുമെന്ന് അവള്‍ പൊലീസിനോടു പറയുന്നുണ്ടായിരുന്നു. അവളതു ചെയ്തു. മിടുക്കിയാണ് അവള്‍. അവള്‍ക്ക് എതിരെ പൊലീസ് ചുമത്തിയ കേസുമായി ബന്ധപ്പെട്ട് എവിടെ വന്നു വേണമെങ്കിലും ഞാന്‍ സത്യം പറയാം. ഒരു പെണ്‍കുട്ടിയുടെ ഭാവിയുടെ പ്രശ്‌നമാണതെന്നും ഷിഹാബുദ്ദീന്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.