പ്രവാസി മലയാളികള്‍ക്ക് ഓണ സമ്മാനം: ഞായറാഴ്ച്ച മുതല്‍ കുവൈറ്റിലേക്ക് പറക്കാം; ഇന്ത്യക്കാരുടെ പ്രവേശന വിലക്ക് നീക്കി

പ്രവാസി മലയാളികള്‍ക്ക് ഓണ സമ്മാനം: ഞായറാഴ്ച്ച മുതല്‍ കുവൈറ്റിലേക്ക് പറക്കാം; ഇന്ത്യക്കാരുടെ പ്രവേശന വിലക്ക് നീക്കി

കുവൈറ്റ് സിറ്റി : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈറ്റ് പിന്‍വലിച്ചു. ഈ മാസം 22 മുതല്‍ കുവൈറ്റിലേക്ക് നേരിട്ട് പ്രവേശനം നല്‍കും. കുവൈറ്റ്് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്കായിരിക്കും പ്രവേശനാനുമതി.

ഞായറാഴ്ച മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കും. ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവ കുവൈറ്റ് അംഗീകരിച്ച വാക്സിനുകളാണ്. ഇവയില്‍ ഏതെങ്കിലും എടുത്തിരിക്കണം. അല്ലെങ്കില്‍ കുവൈറ്റ്് അംഗീകരിച്ച വാക്സിനുകളില്‍ ഏതെങ്കിലും ഒന്ന് മൂന്നാമത്തെ ഡോസായി എടുക്കണം.

സിനോഫാം, സ്പുട്നിക് തുടങ്ങി കുവൈറ്റ് അംഗീകരിക്കാത്ത വാക്സിന്‍ എടുത്തവരും മൂന്നാം ഡോസായി അംഗീകൃത വാക്സിന്‍ സ്വീകരിക്കണം. കുവൈറ്റിന് പുറത്തു നിന്നും വാക്സിന്‍ സ്വീകരിച്ചവര്‍ പാസ്പോര്‍ട്ട്, വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം വഴി അനുമതി തേടണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.

കുവൈറ്റിലെത്തിയ ശേഷം ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം. ഒന്നര വര്‍ഷത്തിന് ശേഷമാണ് കുവൈറ്റ് നേരിട്ടുള്ള പ്രവേശനത്തിന് അനുമതി നല്‍കുന്നത്. കുവൈറ്റിലെത്താനാകാതെ, നാട്ടില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാര്‍ക്ക് ആശ്വാസമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇത് ഓണ സമ്മാനമാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.