സ്വാതന്ത്ര്യദിന റാലിക്ക് നേരെ താലിബാന്‍ വെടിവയ്പ്; സ്ത്രീകളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന

സ്വാതന്ത്ര്യദിന റാലിക്ക് നേരെ താലിബാന്‍ വെടിവയ്പ്; സ്ത്രീകളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി സൂചന

വെടിവയ്പിനിടെ കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് ഓടി രക്ഷപെടാനൊരുങ്ങുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്.

കാബൂള്‍: ബ്രിട്ടനില്‍ നിന്ന് അഫ്ഗാന്‍ സ്വാതന്ത്ര്യം നേടിയതിന്റെ നൂറ്റിരണ്ടാം വാര്‍ഷിക ദിനമായ ഇന്ന് സ്വാതന്ത്ര്യ ദിന റാലിക്കെതിരെ താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ സ്ത്രീകളടക്കം നിരവധി പേര്‍ മരിച്ച റിപ്പോര്‍ട്ട്. മരണസംഖ്യ എത്രയെന്ന് വ്യക്തമായിട്ടില്ല. വെടിവയ്പിനിടെ കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് ഓടി രക്ഷപെടാനൊരുങ്ങുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഹൃദയഭേദകമാണ്.

1919ല്‍ ബ്രിട്ടിഷ് നിയന്ത്രണത്തില്‍ നിന്ന് അഫ്ഗാന്‍ സ്വാതന്ത്ര്യം നേടിയ ദിനത്തിന്റെ ഓര്‍മ പുതുക്കിയാണ് ആളുകള്‍ തെരുവില്‍ ഇറങ്ങിയത്. താലിബാന്റെ പതാകയ്ക്കു പകരം കറുപ്പ്, ചുവപ്പ്, പച്ച നിറങ്ങളുള്ള അഫ്ഗാന്റെ ദേശീയ പതാകയാണ് ഇവരുടെ കയ്യിലുണ്ടായിരുന്നത്. താലിബാന്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത സാഹചര്യത്തില്‍ അവര്‍ക്കെതിരായ പ്രതിഷേധം കൂടിയായി മാറിയ റാലിയില്‍ പങ്കെടുത്തവര്‍ അഫ്ഗാന്‍ ദേശീയ പതാക ഉയര്‍ത്തിയതോടെ താലിബാന്‍ ഭീകരവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.

അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയായ കുനാറിന്റെ തലസ്ഥാനമായ അസദാബാദിലുണ്ടായ വെടിവയ്പിലാണ് നിരവധി ആളുകള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ജലാലാബാദില്‍ പതാക ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ക്കു നേരെ താലിബാന്‍ നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാന്‍ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. ആദ്യ പരിഗണ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുക എന്നതിനാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 400ലധികെ പേരെ മടക്കിക്കൊണ്ടു വരാന്‍ രണ്ട് യാത്രാ വിമാനങ്ങള്‍ക്കും ഒരു സൈനിക വിമാനത്തിനുമാണ് ഇന്ത്യ അനുമതി തേടിയത്.

ഒരു വ്യോമസേന വിമാനം കാബൂളിലുണ്ട്. എന്നാല്‍ മലയാളികള്‍ ഉള്‍പ്പടെ നൂറിലധികം ഇന്ത്യക്കാരെ ഇന്നലെ വിമാനത്താവളത്തിലേക്ക് കയറാന്‍ താലിബാന്‍ അനുവദിച്ചില്ല. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.