ലോക്കറിലെ നഷ്ടത്തിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണം: പുതിയ മാനദണ്ഡങ്ങളുമായി റിസര്‍വ് ബാങ്ക്

ലോക്കറിലെ നഷ്ടത്തിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണം: പുതിയ മാനദണ്ഡങ്ങളുമായി റിസര്‍വ് ബാങ്ക്

മുംബൈ: ബാങ്കുകളുടെ ലോക്കർ സേവനങ്ങളിൽ പുതിയ ചട്ടങ്ങൾ വരുത്തി റിസർവ് ബാങ്ക് വിജ്ഞാപനമിറക്കി. ലോക്കറിലെ നഷ്ടത്തിന് ഇനി മുതൽ ബാങ്ക് നഷ്ടപരിഹാരം നല്‍കണം. എന്നാൽ നിലവിൽ ലോക്കറിലെ വസ്തുക്കളിൽ ബാങ്കിന് ഒരു ഉത്തരവാദിത്വവും ഉണ്ടായിരുന്നില്ല. 2022 ജനുവരി ഒന്നുമുതലാകും പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിലാകുക.

തീപ്പിടിത്തം, മോഷണം, കൊള്ള, കെട്ടിടം തകരൽ, ജീവനക്കാരുടെ തട്ടിപ്പ് എന്നിവ വഴി ലോക്കറിലെ വസ്തുക്കൾ നഷ്ടമായാൽ ബാങ്ക്, ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥകളാണ്‌ പുതുതായി ഉൾപ്പെടുത്തിയത്. നഷ്ടപരിഹാരം ലോക്കറിന്റെ വാർഷിക വാടകയുടെ 100 ഇരട്ടിവരെ വരുന്ന തുകയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ സേവനം നൽകുന്ന ബാങ്കിന് കൈമലർത്താനാവില്ലെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇതുസംബന്ധിച്ച് ആറുമാസത്തിനകം മാനദണ്ഡങ്ങൾ തയ്യാറാക്കണമെന്ന് ആർ.ബി.ഐയോട് നിർദേശിക്കുകയും ചെയ്തു.

ലോക്കറുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കുകളുടെ ബാധ്യതയാണെന്ന് പുതിയ വ്യവസ്ഥകളിൽ പറയുന്നു. ലോക്കർ ഇരിക്കുന്ന കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളുമെടുക്കണം. ഉപഭോക്താക്കളുമായുണ്ടാക്കുന്ന കരാറിൽ കൂടുതൽ വ്യവസ്ഥകൾ ഉൾപ്പെടുത്തണം. ഇതിനായി പൊതുരൂപത്തിലുള്ള കരാർ മാതൃക തയ്യാറാക്കാൻ ഇന്ത്യൻ ബാങ്ക് അസോസിയേഷനോട് നിർദേശിച്ചു.

നിയമപരമല്ലാത്തതും അപകടമുണ്ടാക്കുന്നതും മറ്റുമായ വസ്തുക്കൾ സൂക്ഷിക്കില്ലെന്ന് കരാറിൽ വ്യവസ്ഥ വേണം. ലോക്കറിലുള്ള വസ്തുക്കളുടെ പട്ടികയോ രേഖകളോ ബാങ്കിന്റെ കൈവശമില്ലാത്ത സാഹചര്യത്തിൽ അതിൽ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യരുത്.

ലോക്കർ സേവനം ഉപയോഗിക്കുന്നവർ തുടർച്ചയായി മൂന്നുവർഷം വാടക നൽകാതിരുന്നാൽ അത് ബലമായി ബാങ്കിന് തുറക്കാം. ഇങ്ങനെ തുറക്കുന്നതിനുമുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലോ ഇ-മെയിൽ വിലാസത്തിലോ ഉപഭോക്താവിനെ അറിയിക്കണം.

സുതാര്യമായ രീതിയിലായിരിക്കണം ലോക്കറുകൾ അനുവദിക്കേണ്ടത്. ഒഴിവുള്ള ലോക്കറുകളുടെ വിവരങ്ങൾ ബാങ്ക് ശാഖകളുടെ അടിസ്ഥാനത്തിൽ സൂക്ഷിക്കണം. അപേക്ഷകളിൽ കാത്തിരിപ്പുപട്ടികയും വേണമെന്നും പുതിയ മാനദണ്ഡങ്ങളിൽ നിഷ്കർഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.