തീവ്രവാദത്തിന് ആയുധ-മയക്കുമരുന്ന് കടത്ത്: നിരീക്ഷണം ശക്തമാക്കി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍

തീവ്രവാദത്തിന് ആയുധ-മയക്കുമരുന്ന് കടത്ത്: നിരീക്ഷണം ശക്തമാക്കി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍

കൊച്ചി: തീവ്രവാദത്തിനും ആയുധ-മയക്കുമരുന്ന് കടത്തിനും ഒത്താശ നല്‍കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണവും പരിശോധനകളും ശക്തമാക്കി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍.

ട്രോളിംഗ് നിരോധനം പിന്‍വലിച്ചതിന് പിന്നാലെ സമുദ്ര മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യവും നിരീക്ഷണത്തിലാണ്. പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് ചരക്കു കപ്പലുകള്‍ വഴി ആയുധങ്ങളും മയക്കുമരുന്നും ശ്രീലങ്ക, ഇന്ത്യ എന്നിവിടങ്ങളിലേ കടത്തുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ എന്‍.ഐ.എ, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ഐ.ബി തുടങ്ങിയ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.

നാവികസേനയും കോസ്റ്റ് ഗാര്‍ഡും പുറംകടലില്‍ ലക്ഷദ്വീപിന് സമീപം നിരീക്ഷണവും പരിശോധനകളും നടത്തുന്നുണ്ട്. ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളെ പാകിസ്ഥാനും ശ്രീലങ്കയുമായി ബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങള്‍ മയക്കുമരുന്ന് ഒളിപ്പിക്കാന്‍ ദുരുപയോഗിക്കുന്നതായി എല്‍.ഐ.എക്ക് വിവരം ലഭിച്ചിരുന്നു.

അഞ്ച് എ.കെ. 47 തോക്കുകളും ആയിരം തിരയും മയക്കുമരുന്നുമായി ലക്ഷദ്വീപിന് സമീപത്തുനിന്ന് മത്സ്യബന്ധന ബോട്ട് കോസ്റ്റ് ഗാര്‍ഡ് കഴിഞ്ഞ ഏപ്രിലില്‍ പിടികൂടിയിരുന്നു. അറസ്റ്റിലായ ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജ് എന്‍.ഐ.എക്ക് നല്‍കിയ മൊഴികളില്‍ കടല്‍ വഴിയുള്ള മയക്കുമരുന്ന് ആയുധക്കടത്ത് ഇടപാടില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബന്ധങ്ങള്‍ സംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നു. അങ്കമാലിക്ക് സമീപം കിടങ്ങൂരില്‍ ഏറെനാള്‍ താമസിച്ച സുരേഷ് രാജ് കൊച്ചിയില്‍ നടത്തിയ ഹവാല ഇടപാടുകളെക്കുറിച്ചും എന്‍.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കടത്തിലൂടെ പണം സമ്പാദിക്കുന്ന എല്‍.ടി.ടി.ഇ വീണ്ടും തീവ്രവാദം ശക്തമാക്കാന്‍ നീക്കം നടത്തുന്നതായും എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. ശ്രീലങ്കന്‍ പൗരന്മാരും തമിഴ്‌നാട്ടിലെ കണ്ണികളും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തുന്നത്. തമിഴ്‌നാട്ടിലെ കടലൂര്‍ കേന്ദ്രമായി എല്‍.ടി.ടി.ഇ അനുഭാവികള്‍ മയക്കുമരുന്ന് കടത്തുന്നുണ്ട്.

അങ്കമാലിയില്‍ അറസ്റ്റിലായ സുരേഷ് രാജിന്റെ സഹോദരന്‍ ശരവണനെ കടലൂരില്‍ നിന്നാണ് അറസ്റ്റു ചെയ്തത്. തമിഴ്‌നാട്ടുകാരെന്ന വ്യാജരേഖകളുമായാണ് ഇവര്‍ താമസിച്ചിരുന്നത്. കടലൂരും അങ്കമാലിയും ഉള്‍പ്പെടെ ആറിടങ്ങളില്‍ കഴിഞ്ഞയാഴ്ച റെയ്ഡ് നടത്തിയ എന്‍.ഐ.എ ഇതുസംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കണ്ടെടുത്തിരുന്നു.

മത്സ്യബന്ധനമാണ് ആയുധ-മയക്കുമരുന്ന് കടത്തിന് മറയായി ഉപയോഗിക്കുന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള നിരവധി ബോട്ടുകളാണ് മുനമ്പം, വൈപ്പിന്‍, കൊച്ചി ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഒരു മാസത്തിലേറെ പുറംകടലില്‍ കഴിയാവുന്ന ഇവയില്‍ പലതിനും മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.