കോടതി നിര്‍ദേശവും മറികടന്ന് കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

കോടതി നിര്‍ദേശവും മറികടന്ന് കര്‍ണാടക അതിര്‍ത്തിയില്‍ കര്‍ശന പരിശോധന

ബെംഗളൂരു: കേരള–കർണാടക അതിർത്തികളിൽ യാത്രാ നിയന്ത്രണങ്ങളിൽ ഇളവു നൽകണമെന്ന കോടതി നിർദേശം പോലും മറികടന്ന് കർണാടക സർക്കാർ കര്‍ശന പരിശോധന തുടരുന്നു. കോടതി നിർദേശം പോലും പാലിക്കാൻ കർണാടക സർക്കാർ തയാറാവുന്നില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷറഫ് പ്രീതികരിച്ചു. കോടതി നിർദേശ പ്രകാരമല്ല കർണാടക സർക്കാർ നടപടി സ്വീകരിക്കുന്നതെന്ന് കേരളത്തിലെ എംഎൽഎ എന്ന നിലയിൽ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.

കേരളത്തിൽ കോവിഡ് വ്യാപനം സാഹചര്യത്തിലാണ് 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ ഫലം വേണമെന്ന നിബന്ധന കർണാടക കൊണ്ടുവന്നത്. അതിർത്തിയിലെ ഈ നിയന്ത്രണം നിയമവിരുദ്ധവും ഭരണഘടനയ്ക്ക് എതിരുമാണെന്നു കാണിച്ചാണ് എംഎൽഎ കേരള ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയത്. ഇതേ തുടർന്ന് അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതി ഒരാഴ്ച മുൻപ് ഇടക്കാല ഉത്തരവിൽ കർണാടകയോടു നിർദേശിച്ചിരുന്നു.

കോടതി നിർദേശപ്രകാരം ഇപ്പോൾ അതിർത്തിയിൽ നിയന്ത്രണങ്ങളില്ലെന്നാണ് കർണാടക സർക്കാർ കേരള ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇതു തികച്ചും അവാസ്തവമാണ്. ചികിത്സയ്ക്കു പോകുന്ന ധാരാളം കുടുംബങ്ങളെ ഇപ്പോഴും അതിർത്തിയിൽ തടഞ്ഞു തിരിച്ചയക്കുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങൾ രണ്ടു ദിവസത്തിനകം കോടതിയിൽ സമർപ്പിക്കും. നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയില്ലെങ്കിൽ കർണാടകയുടെ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതടക്കമുള്ള കാര്യങ്ങളും ഇനിയുള്ള ദിവസങ്ങളിൽ ഉണ്ടാവും. കോടതി പറയുന്നതുപോലും ലംഘിക്കുന്നുവെങ്കിൽ ജനകീയ സമരം അനവാര്യമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

അതേസമയം കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനും കര്‍ണാടക ഒരുങ്ങുകയാണ്. വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി കൂടുതല്‍ മലയാളികള്‍ പിടിയിലായ സാഹചര്യത്തിലാണിത്. കേരളത്തിലെ കോവിഡ് കേസുകളിലെ വര്‍ദ്ധനവും കണക്കിലെടുത്ത് ഏഴ് ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കണമെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.