തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്തീനോസ്

തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്തീനോസ്

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 28

ദൈവശാസ്ത്രജ്ഞന്മാരുടെ ദൈവശാസ്ത്രജ്ഞനെന്നും വേദപാരംഗതരുടെ വേദപാരംഗതനെന്നും അറിയപ്പെടുന്ന വിശുദ്ധ അഗസ്റ്റിന്‍ ഉത്തര ആഫ്രിക്കയിലെ തഗാസ്തെ എന്ന പട്ടണത്തില്‍ 354 നവംബര്‍ 13 നാണ് ജനിച്ചത്.

അദ്ദേഹത്തിന്റെ പിതാവ് പട്രീഷ്യസ് ഒരു അക്രൈസ്തവനും വിശുദ്ധയായി മാറിയ മാതാവ് മോനിക്കാ ഒരു ഉത്തമ ക്രിസ്തുമത വിശ്വാസിയുമായിരുന്നു. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു.

നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്‌നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ വാദത്തില്‍ അദ്ദേഹം ആകൃഷ്ടനാവുകയും പാപത്തിന്റെ വഴിയില്‍ ജീവിക്കുവാന്‍ തുടങ്ങുകയും ചെയ്തു.

അധികം താമസിക്കാതെ അഗസ്റ്റിന്‍ ഏറ്റവും പരിതാപകരമായ നിലയിലേയ്ക്ക് അധഃപതിച്ചു. അശുദ്ധ പാപങ്ങളില്‍ മുഴുകിയ അദ്ദേഹത്തിന് വിവാഹം കഴിക്കാതെ ഒരു കുട്ടിയും ജനിച്ചു. പിന്നീടുള്ള ഒമ്പതു വര്‍ഷം അഗസ്റ്റിന്‍ മാനിക്കേയന്‍ പാഷണ്ഡത പ്രചരിപ്പിക്കുവാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.

തന്റെ കൂടെയായിരിക്കുവാന്‍ അമിതമായി ആഗ്രഹിച്ചിരുന്ന തന്റെ മാതാവിനെ കബളിപ്പിച്ച് പിന്നീട് അവന്‍ റോമിലെത്തി. അവനെയോര്‍ത്ത് കരയുവാനും പ്രാര്‍ത്ഥിക്കുവാനും മാത്രമേ മോനിക്കയ്ക്ക് സാധിക്കുമായിരുന്നുള്ളൂ. പക്ഷേ, മോനിക്കയുടെ തുടര്‍ച്ചയായ പ്രാര്‍ത്ഥന പതിയെ ഫലം കണ്ട് തുടങ്ങി.

സുഖലോലപരമായ ജീവിതത്തിന്റെ ശൂന്യതയെയും മനുഷ്യ ഹൃദയത്തിന്റെ അഗാധതയേയും അഗസ്റ്റിന്‍ മനസിലാക്കി. ഭൗതീകമായ സുഖങ്ങള്‍ ആ അഗാധതയിലേക്കെറിയുന്ന ചെറിയ കല്ലുകളാണെന്ന വസ്തുത അദ്ദേഹത്തിന് ബോധ്യമായി. 'ദൈവത്തില്‍ വിശ്രമിക്കാത്തിടത്തോളം കാലം ഹൃദയം അസ്വസ്ഥമായിരിക്കും' എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി.

മോനിക്കയുടെ കണ്ണുനീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി അഗസ്തിനോസ് മാനസാന്തരപ്പെടുകയും 387 ലെ ഈസ്റ്റര്‍ രാത്രിയില്‍ വി. അംബ്രോസില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു. മിലാനിലെത്തിയ വിശുദ്ധന്റെ മാതാവായ മോനിക്ക വളരെ സന്തോഷത്തോട് കൂടിയാണ് അഗസ്റ്റിന്റെ ജീവിതത്തിലെ ഏറ്റവും മഹത് സംഭവമായ ജ്ഞാനസ്‌നാനത്തിനു സാക്ഷ്യം വഹിച്ചത്.

പിന്നീട് അഗസ്തിനോസും തന്റെ മാതാവിനൊപ്പം ആഫ്രിക്കയിലേക്ക് മടങ്ങി. മടക്കയാത്രയില്‍ ഓസ്തിയായില്‍ വെച്ച് മോനിക്ക മരണമടഞ്ഞു. തന്റെ മകന് ഒരു രണ്ടാം ജന്മം നല്‍കുവാന്‍ കഴിഞ്ഞുവെന്ന സന്തോഷത്താലാണ് വിശുദ്ധ മോനിക്ക മരിച്ചത്.

388 ല്‍ അദ്ദേഹം തഗാസ്‌തെയില്‍ തിരിച്ചെത്തുകയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സാധാരണ ജീവിതം നയിച്ചു വരികയും ചെയ്തു. പിന്നീട് തന്റെ സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനു ശേഷം 391 ല്‍ ഹിപ്പോയില്‍ വെച്ച് അഗസ്തിനോസ് പൗരോഹിത്യ പട്ടം സ്വീകരിച്ചു.

394 ല്‍ മെത്രാനായിരുന്ന വലേരിയൂസിന്റെ സഹായിയായി തീര്‍ന്ന ഫാ. അഗസ്തിനോസ് വലേരിയൂസിന്റെ മരണത്തോടെ തന്റെ 41 മത്തെ വയസില്‍ ഹിപ്പോയിലെ മെത്രാനായി അഭിഷിക്തനായി. 396 മുതല്‍ 430 വരെ ഹിപ്പോയിലെ മെത്രാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

തിരുസഭയുടെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനായിരുന്നു വിശുദ്ധന്‍. പ്രത്യേകിച്ച് ത്രിതൈ്വക ദൈവം, പുണ്യം, സഭ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ വിശുദ്ധന്റെ ജ്ഞാനം വളരെ വലുതായിരുന്നു. ഒരു നല്ല പ്രഭാഷകനും എഴുത്തുകാരനും അപാരമായ ആത്മീയതയുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

വിശുദ്ധന്റെ രചനകളില്‍ ഏറ്റവും പ്രശസ്തമായ 'കണ്‍ഫഷന്‍സ്' എന്ന കൃതിയില്‍ അദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ തെറ്റുകള്‍, കഷ്ടപ്പാടുകള്‍, മതപരമായ നിരീക്ഷണങ്ങള്‍ എന്നിവയും ഈ രചനയിലുണ്ട്.

'ദി സിറ്റി ഓഫ് ഗോഡ്' എന്ന കൃതിയും വിശുദ്ധന്റെ പ്രസിദ്ധമായ രചനയാണ്. വിശുദ്ധന്റെ പ്രസംഗങ്ങളില്‍ അധികവും വിശുദ്ധ യോഹന്നാന്റെ സുവിശേഷങ്ങളേയും സങ്കീര്‍ത്തനങ്ങളേയും ആസ്പദമാക്കിയുള്ളവയായിരിന്നു.

അഗസ്തീനോസിന്റെ സഭാ ജീവിതം മതവിരുദ്ധ വാദങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങളാല്‍ നിറഞ്ഞതായിരുന്നു. ആ പോരാട്ടങ്ങളിലെല്ലാം തന്നെ അദ്ദേഹം വിജയം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയം, 'ദൈവ കൃപയുടെ ആവശ്യകതയെ' നിഷേധിക്കുന്ന പെലാജിയൂസിനെതിരായി നേടിയതായിരുന്നു.

ഈ വിജയം അദ്ദേഹത്തിന് 'കൃപയുടെ പാരംഗതന്‍' എന്ന വിശേഷണം നേടികൊടുത്തു. അഗസ്തീനിയന്‍ സന്യാസസമൂഹം ആഗസ്തീനോസിന്റെ സന്യാസാദര്‍ശങ്ങള്‍ പിന്തുടരുകയും അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി സ്വീകരിക്കുകയും ചെയ്തു. 430 ഓഗസ്റ്റ് 28 ന് ഹിപ്പോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. കോണ്‍സ്റ്റാന്റിനോപ്പിളിലെ അലക്‌സാണ്ടര്‍

2. സായിന്റസിലെ ബിഷപ്പായിരുന്ന അംബ്രോസ്

3. ഫോര്‍ത്ത്‌നാത്തൂസ്, കായൂസ്, ആന്തെസ്സ്

4. ഉമ്പ്രിയായിലെ ഫക്കുന്തീനൂസു

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ ഇതുവരെയുള്ള ഭാഗങ്ങള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.