മിസ്‌ക്: സംസ്ഥാനത്ത് നാല് മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

മിസ്‌ക്: സംസ്ഥാനത്ത് നാല് മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്ക് ഭീഷണിയായി മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം (മിസ്ക്). കോവിഡ് ബാധിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ആശങ്ക ഉയര്‍ത്തി മിസ്ക് രോഗബാധ പടരുന്നു. സംസ്ഥാനത്ത് മിസ്ക് രോഗബാധ മൂലം ഇതുവരെ നാല് കുട്ടികള്‍ മരണമടഞ്ഞതായി അധികൃതര്‍ പറഞ്ഞു.

കോവിഡിന് ശേഷം അവയവങ്ങളിലുണ്ടാകുന്ന നീര്‍കെട്ടാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളമേറ്ററി സിന്‍ഡ്രോം എന്ന മിസ്ക്. പനി, വയറു വേദന, ‌ ത്വക്കില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികില്‍സ തേടുകയെന്നതാണ് രോഗം ഗുരുതരമാകാതിരിക്കുന്നതിനുള്ള പ്രതിവിധി.

മിസ്ക് രോഗബാധയ്ക്കുള്ള ചികിത്സയ്ക്കായി സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മിസ്ക് ലക്ഷണങ്ങള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ആലപ്പുഴ പട്ടണക്കാട് സ്വദേശികളായ വിനോദിന്റെയും വിദ്യയുടെയും മകന്‍ ഏഴ് വയസുകാരനായ അദ്വൈത് കഴിഞ്ഞ ദിവസം മിസ്ക് ബാധിച്ച്‌ മരണമടഞ്ഞിരുന്നു. തുടക്കത്തില്‍ ചികില്‍സിച്ച സ്ഥലങ്ങളില്‍ നിന്നൊന്നും രോഗം കണ്ടെത്താനായില്ലെന്നും പിന്നീട് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില മോശമായെന്നും മാതാപിതാക്കള്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.