പ്രൊഫ. ടി.ജെ ജോസഫിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു; 'എ തൗസന്റ് കട്ട്സ്'

പ്രൊഫ. ടി.ജെ ജോസഫിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു; 'എ തൗസന്റ് കട്ട്സ്'

കൊച്ചി: മുസ്ലീം മത തീവ്രവാദികള്‍ കൈ വെട്ടിയെറിഞ്ഞ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ.ടി.ജെ ജോസഫിന്റെ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു.

'എ തൗസന്റ് കട്ട്സ്' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ഈ മാസം 20 ന് ഡല്‍ഹിയില്‍ നടക്കും. മഹാകവി വള്ളത്തോളിന്റെ കൊച്ചു മകനും മാധ്യമ പ്രവര്‍ത്തകനുമായ കെ. നന്ദകുമാറാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പ്രസാധകര്‍. ഓണ്‍ലൈന്‍ വഴിയാകും പുസ്തകത്തിന്റെ പ്രകാശന കര്‍മം നടക്കുക.

തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ പരീക്ഷയ്ക്ക് ഇട്ട ചോദ്യത്തിന്റെ പേരില്‍ എസ്ഡിപിഐ മത ഭീകരവാദികള്‍ കൈപ്പത്തി വെട്ടി മാറ്റിയ പ്രൊഫ. ടി.ജെ ജോസഫിന്റെ വേദനിക്കുന്ന ജീവിത അനുഭവങ്ങളാണ് 'അറ്റുപോകാത്ത ഓര്‍മ്മകള്‍'.


2010 ജൂലൈ നാലിന് രാവിലെ പള്ളിയില്‍ പോയി കുടുംബസമേതം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ ടി.ജെ. ജോസഫിന് നേരെ എസ്ഡിപിഐ മത തീവ്രവാദികളുടെ ആക്രമണമുണ്ടായത്. കേരളത്തെ നടുക്കിയ സംഭവമായിരുന്നു അത്.

ഏറെ നാളത്തെ ആശുപത്രി വാസത്തിനും പിന്നീട് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ശേഷം വിരമിക്കേണ്ട അവസാന ദിവസം ജോലിയില്‍ തിരിച്ചെത്തിയെങ്കിലും ഭാര്യയുടെ അപ്രതീക്ഷിത മരണം കനത്ത ആഘാതമായി മാറി. ചോദ്യപ്പേപ്പര്‍ വിഷയത്തില്‍ മത തീവ്രവാദികള്‍ അഴിഞ്ഞാടിയതും പിന്നീടുള്ള അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിഞ്ഞതും കൈ വെട്ടിമാറ്റിയതിനു ശേഷമുള്ള ജീവിതവുമെല്ലാം പച്ചയായി വിവിരിക്കുന്ന 'അറ്റുപോകാത്ത ഓര്‍മ്മകള്‍' എന്ന ആത്മകഥ കഴിഞ്ഞ വര്‍ഷമാണ് പ്രസിദ്ധീകരിച്ചത്.

432 പേജുകളുള്ള ആത്മകഥയുടെ അഞ്ച് എഡീഷന്‍ പുറത്തിറങ്ങിയതായി പ്രൊഫ. ടി.ജെ ജോസഫ് സീന്യൂസിനോട് പറഞ്ഞു. ഇംഗ്ലീഷ് പതിപ്പില്‍ 320 പേജുകളാണുള്ളത്. ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.