കുമ്പളത്തെ കോണ്‍വെന്റ് വളപ്പില്‍ പാപ്പ വിഭാവനം ചെയ്ത ലൗദാത്തോസി തോട്ടം

കുമ്പളത്തെ കോണ്‍വെന്റ് വളപ്പില്‍ പാപ്പ വിഭാവനം ചെയ്ത ലൗദാത്തോസി തോട്ടം

കൊച്ചി: ഫ്രാന്‍സിസ് പാപ്പ വിഭാവനം ചെയ്ത ലൗദോത്തോസി തോട്ടം ഒരുക്കി കുമ്പളം സെന്റ് ജോസഫ്സ് കോണ്‍വെന്റ്. കോണ്‍വെന്റിന്റെ രണ്ടേക്കര്‍ ഭൂമി നിറയെ കൃഷിയാണ്. ഇവിടെ ഇല്ലാത്ത ഫലവൃക്ഷങ്ങള്‍ കുറവാണ്. കൂടാതെ വലിയൊരു കുളം നിറയെ മീനുകളും.

ഈ കൃഷിക്ക് അംഗീകരാവും കിട്ടി. കുമ്പളം പഞ്ചായത്ത് ഏര്‍പ്പെടുത്തിയ സമ്മിശ്ര ജൈവ കര്‍ഷക വനിതയ്ക്കുള്ള അവാര്‍ഡ് സിസ്റ്റര്‍ ആനി ജെയ്സ് സി.എം.സിക്കാണ് ഇത്തവണ ലഭിച്ചത്. കെ. ബാബു എം.എല്‍.എ.യാണ് ഫലകവും പൊന്നാടയും മഠത്തിലെത്തി സിസ്റ്ററിനു സമ്മാനിച്ചത്.
രണ്ടുവര്‍ഷം മുമ്പുവരെ ഈ ഭൂമി കാടുപിടിച്ചു കിടക്കുകയായിരുന്നു. മഠത്തിന്റെ വളപ്പ് കൃഷിക്ക് അനുയോജ്യമാണെന്നു കണ്ടെത്തിയത് റിട്ടയേര്‍ഡ് അധ്യാപിക കൂടിയായ സിസ്റ്റര്‍ ആനി ജെയ്സാണ്. കുമ്പളം ഗ്രാമപഞ്ചായത്ത് ഈ വളപ്പിലെ കാര്‍ഷിക വികസനത്തിനായി 65000 രൂപ അനുവദിക്കുകയും ചെയ്തു. ഇതോടെ കാടുപിടിച്ചു കിടന്ന പറമ്പ് വെട്ടിത്തെളിച്ചു നല്ല പൊന്നുവിളയിക്കുന്ന മണ്ണാക്കി. ആരും തിരിഞ്ഞുനോക്കാതിരുന്ന കുളം വെട്ടി മീന്‍ കുഞ്ഞുങ്ങളെയും വളര്‍ത്തി.

ഇനി രണ്ടുമാസം കഴിഞ്ഞാല്‍ ഈ മഠത്തിന്റെ വളപ്പില്‍ നിന്നും ചേന, ചേമ്പ്, മഞ്ഞള്‍, കപ്പ എന്നിവയെല്ലാം വിളവെടുക്കാന്‍ കഴിയുമെന്ന് സിസ്റ്റര്‍ പറയുന്നു. കൂര്‍ക്ക, വിവധ തരം കാന്താരി മുളകുകള്‍, കൊണ്ടാട്ടം മുളക്, വാഴ, വെണ്ട, പയര്‍ തുടങ്ങി നിരവധി കാര്‍ഷിക വിളകള്‍ ഈ വളപ്പിലുണ്ട്. ഇവിടെ ഒരു കൃഷിയും നിര്‍ത്തിവയ്ക്കുന്നില്ല.
ജലസമൃദ്ധമായ പുരയിടം ആയതിനാല്‍ ഓരോ വിളവെടുപ്പ് കഴിയുമ്പോഴും അവിടെ നിലമൊരുക്കി അടുത്ത വിളവിറക്കുകയാണ്. ഈ വര്‍ഷം മാത്രം 60,000 രൂപയുടെ പച്ചക്കറി വിറ്റുകഴിഞ്ഞു. സിസ്റ്റര്‍ റെക്റ്റിയാണ് ഈ മഠത്തിലെ സുപ്പീരിയര്‍. സി. ആനിയെ കൂടാതെ ആറ് പേരുണ്ട്. ഇവരില്‍ രണ്ടുപേര്‍ മാത്രമാണ് അന്‍പതു വയസ്സില്‍ താഴെയുള്ളവര്‍.

കുമ്പളം ഗ്രാമപഞ്ചായത്തിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സിസ്റ്റര്‍ ആനി ജെയ്സിന് എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ 'കര്‍ത്താവേ അങ്ങേയ്ക്ക് സ്തുതി' എന്ന ചാക്രിക ലേഖനത്തില്‍ നിന്നുള്ള പ്രചോദനമാണ് സിസ്റ്ററിനെ ഈ മഠം വക വളപ്പിനെ കൃഷി ഭൂമിയാക്കാന്‍ പ്രേരിപ്പിച്ചത്. പ്രകൃതിയോടൊപ്പം ജീവിക്കുക എന്നതിന്റെ സൗന്ദര്യത്തനിമ കാണണമെങ്കില്‍ കുമ്പളം സെന്റ് ജോസഫ് മഠത്തിലേക്ക് വന്നാല്‍ മതി.
വലിയ ലാഭമൊന്നും നോക്കാതെ നാട്ടുകാര്‍ക്ക് കോണ്‍വെന്റ് നല്‍കുന്ന പച്ചക്കറികളും മീനും ഇവിടെ നിന്ന് കിട്ടുമെന്നതിനാല്‍ ചുറ്റുവട്ടത്തുള്ളവരും സന്തോഷത്തിലാണ്. ഒപ്പം ആത്മസംതൃപ്തിയോടെ സിസ്റ്റര്‍ ആനി ജെയിസും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.