അഫ്ഗാനില്‍ പ്രതിഷേധം ശക്തം; വെടിവെയ്പില്‍ രണ്ട് മരണം; ഭരണം ശരിയത്ത് പ്രകാരമെന്ന് താലിബാന്‍

 അഫ്ഗാനില്‍ പ്രതിഷേധം ശക്തം; വെടിവെയ്പില്‍ രണ്ട് മരണം; ഭരണം ശരിയത്ത് പ്രകാരമെന്ന് താലിബാന്‍


കാബൂള്‍: അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ച താലിബാനെതിരേ പ്രതിഷേധവും ശക്തം. പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കേറ്റു. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ ഭീകരര്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും ഫലം കാണുന്നില്ല. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം താലിബാന്‍ കാവല്‍ സര്‍ക്കാരിനെ പ്രഖ്യാപിച്ചിരുന്നു.

പുതിയ സര്‍ക്കാര്‍ ശരിയത്ത് നിയമപ്രകാരമായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് താലിബാന്‍ നേതാവ് ഹിബാത്തുളള അഖുന്ദ്സാദ വ്യക്തമാക്കി. ഇസ്ലാമിക നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ പൗരന്‍മാരും കഠിനമായി പരിശ്രമിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ഹിബാത്തുളള പറഞ്ഞു. പരസ്യമായി അധികം പ്രത്യക്ഷപ്പെടാത്ത ഹിബാത്തുളള ഇംഗ്ലീഷില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ജനങ്ങള്‍ രാജ്യം വിട്ടുപോകരുതെന്നും പുതിയ നേതൃത്വം സമാധാനവും സുസ്ഥിരതയും വികസനവും ഉറപ്പുവരുത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ കാബൂളിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വെടിവയ്പ്പുണ്ടായി. മൂന്ന് ദിവസങ്ങളായി കാബൂളിലും ഹെറാത്തിലും താലിബാനെതിരേ സ്ത്രീകള്‍ അടക്കമുളള പ്രതിഷേധക്കാര്‍ സജീവമായി തെരുവില്‍ ഇറങ്ങുന്നുണ്ട്. വനിതകള്‍ക്ക് ജോലി ചെയ്യാനുളള അവകാശത്തിന് വേണ്ടിയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാനുളള അനുമതിക്ക് വേണ്ടിയുമായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രതിഷേധം. പിന്നീട് താലിബാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്തും പ്രതിഷേധങ്ങള്‍ കനത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.