കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിക്ക് ഏഴാം മാസത്തില്‍ അടിയന്തര ശസ്ത്രക്രിയ; കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിക്ക് ഏഴാം മാസത്തില്‍ അടിയന്തര ശസ്ത്രക്രിയ; കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി

സിഡ്നി: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയായ യുവതിക്ക് സിഡ്‌നി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. ഗര്‍ഭാവസ്ഥയുടെ 28-ാം ആഴ്ചയിലാണ് ഓസ്‌ട്രേലിയയിലെ ന്യൂകാസില്‍ സ്വദേശിയായ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്. നവജാതശിശുവിനെ കൂടുതല്‍ പരിചരണ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. കുഞ്ഞ് നിയോനാറ്റല്‍ ഐ.സി.യുവില്‍ പരിചരണത്തിലാണ്.

കോവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് 28-ാം ആഴ്ച ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയെതുടര്‍ന്ന് യുവതിയെ വെന്റിലേറ്ററിലേക്കു മാറ്റി. കുഞ്ഞിന്റെയും അമ്മയുടെയും കോവിഡ് നില സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യുവതിക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിച്ചിരുന്നില്ല.

യുവതിയുടെ ആരോഗ്യനില സംബന്ധിച്ച് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വിഭാഗത്തിന്റെ പ്രതികരണം തേടിയെങ്കിലും ലഭിച്ചില്ലെന്ന് 'ദ ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, യുവതി കോവിഡിനുള്ള ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അപ്പോയ്‌മെന്റ് ലഭിച്ചില്ലെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

ഫൈസര്‍ വാക്സിനുള്ള മുന്‍ഗണനാ പട്ടികയില്‍ ഗര്‍ഭിണികളെയും ഉള്‍പ്പെടുത്തുന്നത് ഫെഡറല്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഓസ്ട്രേലിയയില്‍ 40 വയസിന് താഴെയുള്ളവരില്‍ വളരെകുറഞ്ഞ ശതമാനത്തിനു മാത്രമാണ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. ഗര്‍ഭിണികളിലും ചെറിയൊരു ശതമാനം മാത്രമേ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ.

നിലവില്‍ എത്ര ഗര്‍ഭിണികള്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലാണെന്നതിന്റെ കണക്കും ആരോഗ്യ വിഭാഗം പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.