സഖ്യകക്ഷികളുടെ സമ്മര്‍ദം: 9/11 വാര്‍ഷിക ദിനത്തില്‍ താലിബാന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ഇല്ല

സഖ്യകക്ഷികളുടെ സമ്മര്‍ദം: 9/11 വാര്‍ഷിക ദിനത്തില്‍ താലിബാന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ഇല്ല

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിയന്ത്രണം ഏറ്റെടുത്ത താലിബാന്‍ പുതിയതായി രൂപീകരിച്ച ഇടക്കാല സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നീട്ടിവച്ചു. സെപ്റ്റംബര്‍ 11 വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണ വാര്‍ഷികമായ ഇന്നാണ് സത്യപ്രതിജ്ഞയ്ക്ക് താലിബാന്‍ തെരഞ്ഞെടുത്തിരുന്നത്. ഭീകരാക്രമണത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് ഇത്തരത്തിലൊരു നടപടി വേണ്ടെന്ന സഖ്യകക്ഷികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

'അനിശ്ചിതകാലത്തേക്ക് ഈ ചടങ്ങ് മാറ്റിവെക്കുന്നതായി ഞങ്ങള്‍ അറിയിക്കുന്നു.'-താലിബാനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സത്യപ്രതിജ്ഞാ ചടങ്ങിനും അഫ്ഗാനിസ്ഥാന്റെ പുതിയ വിദേശ നയ രൂപീകരണത്തിനുമായി റഷ്യ, ഇറാന്‍, ചൈന, ഖത്തര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ ക്ഷണിച്ചിരുന്നു. എന്നാല്‍ അമേരിക്കയില്‍ താലിബാന്‍ നടത്തിയ അക്രമണത്തത്തിന്റെ 20 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സത്യപ്രതിജ്ഞ നടന്നാല്‍ പാശ്ചാത്യ രാജ്യങ്ങളും അഫ്ഗാനിലെ പുതിയ സര്‍ക്കാരിനുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും റഷ്യ ഖത്തറിനെ അറിയിച്ചതിന് ശേഷമാണ് ഈ തീരുമാനം വന്നതെന്നാണ് റിപ്പോര്‍ട്ട്. റഷ്യക്ക് പുറമെ വേറെ ആരും ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് താലിബാനെ അറിയിച്ചതായി സ്ഥിരീകരണം വന്നിട്ടില്ല.

നേരത്തെ റഷ്യ താലിബാന്റെ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ അംബാസഡര്‍ തലത്തിലുള്ള അധികാരികളായിരിക്കും പങ്കെടുക്കുക എന്ന് റഷ്യന്‍ പാര്‍ലമെന്റിലെ സ്പീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നതായി ആര്‍.ഐ.എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് റഷ്യ പിന്മാറുന്നതായി അറിയിക്കുന്നത്.

അതിനു പുറമെ, താലിബാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ സംബന്ധിച്ച യു.എസ്, നാറ്റോ സേനകള്‍ ഖത്തറിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ചടങ്ങ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ ആഗോള അംഗീകാരത്തിന്റെ സാധ്യതകളെ കൂടുതല്‍ അപകടത്തിലാക്കിയേക്കാമെന്ന വിലയിരുത്തല്‍ കൂടിയാണ് ചടങ്ങ് മാറ്റിവെക്കുന്നതിലേക്ക് നയിച്ചത്.

നേരത്തെ, താലിബാന്‍ വക്താവായ സുഹൈല്‍ ഷഹീന്‍ ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ഗ്ലോബല്‍ ടൈംസിനോട് വെളിപ്പെടുത്തിയത് പ്രകാരം, താലിബാന്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചല്ല നിലവിലെ സര്‍ക്കാരിന് രൂപം നല്‍കിയിരിക്കുന്നതെന്ന വിമര്‍ശനം ശരിയല്ലെന്നും നിലവിലത്തേത് ഒരു ഇടക്കാല സര്‍ക്കാര്‍ മാത്രമാണെന്നും, മറ്റ് രാഷ്ട്രീയക്കാരോട് കൂടി കൂടിയാലോചിച്ചതിന് ശേഷമായിരിക്കും പുതിയ സര്‍ക്കാരിന് രൂപം നല്‍കുക എന്നും ഷഹീന്‍ വ്യക്തമാക്കി.

എല്ലാവര്‍ക്കും പ്രാതിനിധ്യമുള്ള ഒരു സര്‍ക്കാരില്‍ തന്നെയാണ് താലിബാന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ഷഹീന്‍ പുതിയ സര്‍ക്കാരിനെ അടുത്ത രണ്ട് മാസങ്ങള്‍ക്കകം പ്രഖ്യാപിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രശ്നങ്ങള്‍ എല്ലാം കെട്ടടിങ്ങിയ ശേഷം മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ഉയര്‍ന്ന തലത്തിലുള്ള പ്രതിനിധികളെ അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിന് ക്ഷണിക്കുമെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.