പ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകന്‍ പ്രഫ. താണു പത്മനാഭന്‍ അന്തരിച്ചു

പ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകന്‍ പ്രഫ. താണു പത്മനാഭന്‍ അന്തരിച്ചു

പൂനെ: പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പുനെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരം ഈ വര്‍ഷം പ്രൊഫ. താണു പത്മനാഭന് ലഭിച്ചിരുന്നു.

എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷിക സിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. 1957ല്‍ തിരുവനന്തപുരത്താണ് താണു പത്മനാഭന്‍ ജനിച്ചത്. കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിഎസ്‌സി (1977), എംഎസ്‌സി (1979) ബിരുദങ്ങള്‍ സ്വര്‍ണ മെഡലോടെയാണ് വിജയിച്ചത്. ആദ്യത്തെ ഗവേഷണ പേപ്പര്‍ ഇരുപതാം വയസില്‍ ബിഎസ്‌സിക്ക് പഠിക്കുമ്പോള്‍ തന്നെ പ്രസിദ്ധീകരിച്ചു. സാമാന്യ ആപേക്ഷികതയായിരുന്നു വിഷയം.

മുംബൈയിലെ ടിഐഎഫ്ആറില്‍ നിന്ന് 1983ല്‍ പിഎച്ച്ഡി നേടി. 1992 മുതല്‍ പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോ ഫിസിക്‌സിലാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ പ്രസിദ്ധ കണിക ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഭാര്യ: ഡോ. വാസന്തി പത്മനാഭന്‍. മകള്‍: ഹംസ പത്മനാഭന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.