ജീവനക്കാര്‍ക്കിടയിലെ സൂപ്പര്‍ കൂള്‍: ഡി മാര്‍ട്ട് സി.ഇ.ഒ നവില്‍ നൊറോന്‍ഹയുടെ ആസ്തി 5,146 കോടി!

ജീവനക്കാര്‍ക്കിടയിലെ സൂപ്പര്‍ കൂള്‍: ഡി മാര്‍ട്ട് സി.ഇ.ഒ നവില്‍ നൊറോന്‍ഹയുടെ ആസ്തി 5,146 കോടി!

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ഡി മാര്‍ട്ടിന്റെ സാരഥി നവില്‍ നൊറോന്‍ഹ രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള സി.ഇ.ഒ എന്ന നേട്ടം സ്വന്തമാക്കി.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നവിലിന്റെ ആസ്തി 5,146 കോടിയിലധികമാണ്. മുംബൈക്കാരാനായ നവില്‍ നാര്‍സി മോഞ്ചി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ നിന്നാണ് മാനേജ്മെന്റ് ബിരുദം പൂര്‍ത്തിയാക്കിയത്.

താഴ്ന്ന പ്രൊഫൈല്‍ നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഇദ്ദേഹത്തിന്റെ കൃത്യമായ ആസ്തി ആര്‍ക്കും തന്നെ അറിയില്ലെന്നതാണു സത്യം. കൈവശ്യമുള്ള ഓഹരികളുടേയും മറ്റും മൂല്യമാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിനു ലഭിക്കുന്ന ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇതില്‍ ഉള്‍പ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഡി മാര്‍ട്ട് റീട്ടെയിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അവന്യൂ സൂപ്പര്‍മാര്‍ട്സ് ലിമിറ്റഡിന്റെ ഓഹരികള്‍ കുതിച്ചതാണ് നവിലിന് നേട്ടമായത്. ഡീ മാര്‍ട്ട് സ്ഥാപകനായ രാധകൃഷ്ണന്‍ ധമാനിയുടെ മുന്നേറ്റങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. അവന്യൂ സൂപ്പര്‍മാര്‍ട്സ് ഓഹരികള്‍ അഞ്ചിരട്ടി വര്‍ധനയാണ് നാലുവര്‍ഷത്തിനിടെ കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം ഓഹരികള്‍ 116 ശതമാനം ഉയര്‍ന്നു. ശൃംഖലയില്‍ 2.03 ശതമാനം ഓഹരി പങ്കാളിത്വമാണ് നവിലിനുള്ളത്.

ഡി മാര്‍ട്ടില്‍ എത്തുന്നതിനുമുമ്പ് ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ മാര്‍ക്കറ്റ് റിസര്‍ച്ചര്‍ ആയിരുന്നു നൊറോന്‍ഹ. വിപണിയിലും ബിസിനസിലുമുള്ള അദ്ദേഹത്തിന്റെ കഴിവ് മനസിലാക്കിയ ദമാനി തന്റെ സാമ്രാജ്യത്തിന്റെ ബിസിനസ് തലവനായി നിയമിക്കുകയായിരുന്നു. 2004ലായിരുന്നു ഇത്. ബിസിനസിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് നവിലിന്റേതെന്നാണ് അടുത്ത സുഹൃത്തുക്കളുടെ വാദം.

ഡി മാര്‍ട്ടിലെത്തിയ ശേഷം ഇതുവരെ ഒരേ ഒരു ദിവസം മാത്രമാണ് നവില്‍ അവധിയെടുത്തത്. അതും സ്വന്തം മകളുടെ പിറന്നാള്‍ ആഘോഷത്തിന്. ഡി മാര്‍ട്ടിന്റെ വളര്‍ച്ചയില്‍ വലിയ പങ്കാണു ഈ സി.ഇ.ഒയ്ക്കുള്ളത്. കോവിഡ് കാലത്തും മികച്ച രീതിയല്‍ കമ്പനിയെ മുന്നോട്ടു കൊണ്ടുപേകാന്‍ ഇദ്ദേഹത്തിനായിട്ടുണ്ട്. ടാറ്റ ടെസ്‌കോയുടെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍, ആദിത്യ ബിര്‍ള റീട്ടെയില്‍, സ്പെന്‍സര്‍ തുടങ്ങിയ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡി മാര്‍ട്ട് മാത്രമാണ് ലാഭമുണ്ടാക്കുന്നത്.

ജീവനക്കാര്‍ക്കിടയിലെ സൂപ്പര്‍ കൂളാണ് നവില്‍. ഏവരോടും എളിമയോടെയുള്ള പെരുമാറ്റം. സാധാരണ സി.ഇ.ഒമാര്‍ ഏറ്റെടുക്കുന്ന ഓഫീസുകളുടെ നാലിലൊന്ന് വലുപ്പം മാത്രമാണ് നവിലിന്റെ ഓഫീസിനുള്ളതെന്നതും ശ്രദ്ധേയം. 44 വയസുകാരനായ നവിലിന്റെ വാര്‍ഷിക ശമ്പളവും ആനുകൂല്യങ്ങളും ഏകദേശം 46 കോടി രൂപയ്ക്ക് അടുത്താണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.