'കാബൂള്‍ മുനിസിപ്പാലിറ്റിയില്‍ സ്ത്രീകള്‍ ജോലി ചെയ്യേണ്ട': താലിബാന്‍ ഉത്തരവില്‍ 'പണി' കിട്ടിയത് 3,000 സ്ത്രീകള്‍ക്ക്

'കാബൂള്‍ മുനിസിപ്പാലിറ്റിയില്‍ സ്ത്രീകള്‍ ജോലി ചെയ്യേണ്ട': താലിബാന്‍ ഉത്തരവില്‍ 'പണി' കിട്ടിയത് 3,000 സ്ത്രീകള്‍ക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കെതിരായ താലിബാന്റെ നിയന്ത്രണങ്ങള്‍ അനുദിനം വര്‍ധിക്കുന്നു. സ്ത്രീകളായ ജീവനക്കാര്‍ ഇനി കാബൂള്‍ മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യേണ്ടന്ന് കാബൂളിലെ പുതിയ താലിബാന്‍ മേയര്‍ ഹംദുല്ല നോമാനി ഉത്തരവിട്ടു. ഇതോടെ 3,000 ലധികം സ്ത്രീകള്‍ക്ക് ജോലി നഷ്ടമായി.

സത്രീകള്‍ തല്‍ക്കാലം ജോലി ചെയ്യുന്നത് തടയേണ്ടത് അത്യാവശ്യമായാണ് താലിബാന്‍ കാണുന്നതെന്ന് ഹംദുല്ല നോമാനി പറഞ്ഞു. കാബൂളിലെ മുനിസിപ്പാലിറ്റിയില്‍ 3,000 പേര്‍ സ്ത്രീകളാണെന്നും മേയര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.

സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്ലാമിക ശരിഅത്ത് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് മാത്രമേ പരിഗണിക്കാന്‍ സാധിക്കൂ എന്ന് താലിബാന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. അധികാരത്തിലെത്തിയ ഉടനെ സ്ത്രീകളോട് ക്രമസമാധാന നില ശരിയാകുന്നതുവരെ വീട്ടിലിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ഹൈസ്‌കൂളുകള്‍ തുറന്നപ്പോള്‍ ആണ്‍കുട്ടികള്‍ക്കും അവരെ പഠിപ്പിക്കാനുള്ള പുരുഷ അധ്യാപകര്‍ക്കും മാത്രമാണ് വീണ്ടും സ്‌കൂളുകളില്‍ പ്രവേശനം അനുവദിച്ചത്. പെണ്‍കുട്ടികള്‍ക്കുള്ള സ്‌കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് താലിബാന്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും അതിനുള്ള നടപടികള്‍ ഇതുവരെ ആയിട്ടില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.