താലിബാനെ അഫ്ഗാന്‍ പ്രതിനിധിയാക്കണമെന്ന് പാക്കിസ്ഥാന്‍; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

താലിബാനെ അഫ്ഗാന്‍ പ്രതിനിധിയാക്കണമെന്ന് പാക്കിസ്ഥാന്‍; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍ (സാര്‍ക്ക്) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാര്‍ക്ക്. ശനിയാഴ്ച ന്യൂയോര്‍ക്കിലായിരുന്നു യോഗം നടക്കേണ്ടിയിരുന്നത്.

എന്നാൽ യോഗത്തില്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനാലാണ് യോഗം റദ്ദാക്കൽ നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാര്‍ക്ക് സമ്മേളനത്തില്‍ അഫ്ഗാന്‍ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നായിരുന്നു ഭൂരിഭാഗം അംഗ രാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാല്‍ താലിബാനെ പങ്കെടുപ്പിക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. പാകിസ്ഥാന്റെ ആവശ്യത്തെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ എതിര്‍ത്തു. മിക്ക രാജ്യങ്ങളും താലിബാനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായതാണ് സമ്മേളനം റദ്ദാക്കാന്‍ കാരണമെന്ന് സാര്‍ക്ക് സെക്രട്ടറിയേറ്റ് പ്രതികരിച്ചു.

നേരത്തെ ഷാന്‍ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ കാര്യത്തെക്കുറിച്ച്‌ സംസാരിച്ചിരുന്നു. താലിബാനെ അംഗീകരിക്കുന്നതിന് മുൻപ് വിഷയത്തില്‍ ലോകരാജ്യങ്ങള്‍ ഗൗരവതരമായ ആലോചന നടത്തണമെന്ന് മോദി അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.