ജില്ലകള്‍ തോറും കോവിഡ് മരണ നിര്‍ണയ സമിതി: വെബ്സൈറ്റും പ്രവര്‍ത്തന സജ്ജം; ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം

ജില്ലകള്‍ തോറും കോവിഡ് മരണ നിര്‍ണയ സമിതി: വെബ്സൈറ്റും പ്രവര്‍ത്തന സജ്ജം; ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണങ്ങളുടെ നിര്‍ണയത്തിനായി സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും മാര്‍ഗ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ പരിഷ്‌കാരം.

ഇതുപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് 19 മരണ നിര്‍ണയ സമിതി (സിഡിഎസി) രൂപീകരിക്കും. അഡിഷനല്‍ ജില്ലാ മജിസ്ട്രേറ്റ് (അഡിഷനല്‍ ജില്ലാ കലക്ടര്‍), ജില്ലാ മെഡിക്കല്‍ ഓഫിസര്‍, അഡിഷനല്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ സര്‍വൈലന്‍സ് മെഡിക്കല്‍ ഓഫിസര്‍ (കോവിഡ്), ജില്ലയിലെ ഒരു മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം മേധാവി, സാംക്രമിക രോഗങ്ങളുടെ തലവനോ പൊതുജനാരോഗ്യ വിദഗ്ധനോ ഉള്‍പ്പെട്ട വിഷയ വിദഗ്ധന്‍ എന്നിവര്‍ ചേര്‍ന്നതാണ് ജില്ലാ മരണ നിര്‍ണയ സമിതി.

കോവിഡ് മരണം സംബന്ധിച്ചുള്ള ആവശ്യത്തിനായി ഇ-ഹെല്‍ത്ത് ഡെത്ത് ഇന്‍ഫോ വെബ്സൈറ്റ് (https://covid19.kerala.gov.in/deathinfo/) സജ്ജീകരിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച കോവിഡ് മൂലം മരിച്ചവരുടെ പേരു വിവരം ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം. മാത്രമല്ല ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കോവിഡ് മരണ രേഖയില്‍ തിരുത്തലുകള്‍ വരുത്താനും സാധിക്കും. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയില്‍ തീരുമാനമെടുക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.

നേരത്തെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും ആവശ്യമെങ്കില്‍ പുതിയ രീതിയിലുള്ള കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന മരണ രജിസ്ട്രേഷന്‍ നമ്പര്‍ അവര്‍ ഓണ്‍ലൈനായി നല്‍കണം.

ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്കു ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഇത് സംസ്ഥാന ചീഫ് രജിസ്ട്രാര്‍, ജനന മരണ രജിസ്ട്രാര്‍ എന്നിവരെ അറിയിക്കും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു..



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.