കോവിഡ് പ്രതിസന്ധിയിലും ബൈബിള്‍ വിവര്‍ത്തനങ്ങള്‍ കൂടുന്നു: 717 ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍; പുതിയ നിയമം 1582 ഭാഷകളില്‍

 കോവിഡ് പ്രതിസന്ധിയിലും ബൈബിള്‍ വിവര്‍ത്തനങ്ങള്‍ കൂടുന്നു: 717 ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍; പുതിയ നിയമം 1582 ഭാഷകളില്‍

ലോകത്തിലുള്ള അഞ്ചിലൊരാള്‍ ഇപ്പോഴും അവരുടെ ഭാഷകളിലുള്ള ബൈബിളിനു വേണ്ടി കാത്തിരിക്കുകയാണ്. ലോക ജനസംഖ്യയില്‍ 150 കോടിയോളം പേര്‍ക്ക്  ബൈബിള്‍ വിവര്‍ത്തനം ഇപ്പോഴും ലഭ്യമല്ല.

വാഷിങ്ടണ്‍ ഡി.സി: കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞു മുറുക്കിയപ്പോഴും ബൈബിള്‍ വിവര്‍ത്തനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 717 ഭാഷകളില്‍ ഇപ്പോള്‍ സമ്പൂര്‍ണ ബൈബിള്‍ ലഭ്യമാണ്. പുതിയ നിയമത്തിന്റെ വിവര്‍ത്തനം 1582 ഭാഷകളില്‍ ഇപ്പോള്‍ ലഭിക്കും. മുന്‍വര്‍ഷം ഇത് 1551 ആയിരുന്നു.

1942 മുതല്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്യുന്ന അമേരിക്കയിലെ വിക്ലിഫ് ബൈബിള്‍ ട്രാന്‍സിലേറ്റേഴ്‌സ് എന്ന സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ഭാഷകളില്‍ കൂടി വിവര്‍ത്തനം നടന്നിട്ടുണ്ട്. ലോകത്തിലുള്ള അഞ്ചിലൊരാള്‍ ഇപ്പോഴും അവരുടെ ഭാഷകളിലുള്ള ബൈബിളിനു വേണ്ടി കാത്തിരിക്കുകയാണ്. വൈറസ് വ്യാപന കാലത്ത് ആഴ്ചയില്‍ ഒരു പുതിയ വിവര്‍ത്തനം എങ്കിലും പുറത്തിറക്കാന്‍ സാധിച്ചെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ബൈബിള്‍ വിവര്‍ത്തനങ്ങളുടെ എണ്ണം വര്‍ധിച്ചത് മൂലം വളരെയധികം ആവേശമുണര്‍ത്തിയ ഒരു വര്‍ഷമാണ് കടന്നു പോയതെന്ന് വിക്ലിഫ് ബൈബിള്‍ ട്രാന്‍സിലേറ്റേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെയിംസ് പൂള്‍ പറഞ്ഞു. തങ്ങളുടെ ഭാഷയില്‍ തന്നെ ദൈവം പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ അവസരം ലഭിച്ചതില്‍ നിരവധി ആളുകള്‍ ആനന്ദത്തിലാണ്.


അതേസമയം ബൈബിള്‍ വിവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പുരോഗതി ഉണ്ടെങ്കിലും ലോക ജനസംഖ്യയില്‍ 150 കോടിയോളം പേര്‍ക്ക് അവരുടെ ഭാഷകളില്‍ ബൈബിള്‍ വിവര്‍ത്തനം ഇപ്പോഴും ലഭ്യമല്ല എന്നതില്‍ ആശങ്കയുണ്ടെന്ന് ജെയിംസ് പൂള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് പരിഹരിക്കാന്‍ വിവര്‍ത്തകരുടെ സംഘം അടിയന്തരമായി ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ തമ്മിലുള്ള സഹകരണവും അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതും വിവര്‍ത്തന മേഖലയില്‍ ഗുണകരമാകുന്നുണ്ട്. അടുത്ത പത്ത് മുതല്‍ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ 95 ശതമാനം ആളുകള്‍ക്കും അവരുടെ ഭാഷകളില്‍ ബൈബിള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വിക്ലിഫ് ബൈബിള്‍ ട്രാന്‍സിലേറ്റേഴ്‌സ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.