ഫുള്‍ എ പ്ലസ് നേടിയവര്‍ക്കും പ്ലസ് വണ്‍ സീറ്റില്ല; രണ്ടാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ അവശേഷിക്കുന്നത് 655 മെറിറ്റ് സീറ്റുകള്‍ മാത്രം

ഫുള്‍ എ പ്ലസ് നേടിയവര്‍ക്കും പ്ലസ് വണ്‍ സീറ്റില്ല; രണ്ടാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ അവശേഷിക്കുന്നത് 655 മെറിറ്റ് സീറ്റുകള്‍ മാത്രം

തിരുവനന്തപുരം: എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും ഇത്തവണ മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റുകള്‍ മാത്രമാണ്.

അലോട്ട്‌മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. നിയമസഭയില്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും അദ്ദേഹം ഇതാണ് പറഞ്ഞത്. എന്നാല്‍ രണ്ടാം ഘട്ട അലോട്ടമെന്റ് തീര്‍ന്നപ്പോള്‍ പഠനത്തില്‍ മിടുക്കരായവര്‍ പോലും പുറത്താണ്.

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത് 4,65,219 പേരാണ്. രണ്ട് അലോട്ട്‌മെന്റ് തീര്‍ന്നപ്പോള്‍ പ്രവേശനം കിട്ടിയത് 2,70188 പേര്‍ക്ക്. മെറിറ്റ് സീറ്റില്‍ ഇനി ബാക്കിയുള്ളത് 655 സീറ്റ് മാത്രം. കമ്മ്യൂണിറ്റി ക്വാട്ടയില്‍ 26,000 സീറ്റ് ഇനിയുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയില്‍ ഉള്ളത് 45000 സീറ്റ്.

മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തിന് വന്‍തുക ഫീസ് നല്‍കേണ്ടി വരും. അല്ലെങ്കില്‍ അണ്‍ എയ്ഡഡ് മേഖലയിലേക്ക് കുട്ടികള്‍ക്ക് മാറേണ്ടിവരും. മാനേജ്‌മെന്റ് ക്വാട്ടയും അണ്‍ എയ്ഡഡും ചേര്‍ത്താല്‍പ്പോലും അപേക്ഷിച്ചവര്‍ക്ക് മുഴുവന്‍ സീറ്റ് കിട്ടാത്ത അവസ്ഥയാണ്.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അണ്‍ എയ്ഡഡില്‍ വലിയ താല്പര്യം കാട്ടാറില്ല. കഴിഞ്ഞ വര്‍ഷം തന്നെ ഈ മേഖലയില്‍ 20,000 ത്തോളം സീറ്റുകള്‍ ഒഴിവുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ ഇനിയും സീറ്റ് കൂട്ടുമോ എന്ന് വ്യക്തമല്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.