ഇടുക്കി, ഇടമലയാര്‍, പമ്പാ ഡാമുകള്‍ നാളെ തുറക്കും: മുന്നൊരുക്കങ്ങള്‍ തുടങ്ങി; ജാഗ്രതാ നിര്‍ദേശം നല്‍കി

ഇടുക്കി, ഇടമലയാര്‍, പമ്പാ ഡാമുകള്‍ നാളെ തുറക്കും: മുന്നൊരുക്കങ്ങള്‍ തുടങ്ങി; ജാഗ്രതാ നിര്‍ദേശം നല്‍കി

പമ്പാ ഡാം രാവിലെ അഞ്ചിന് തുറക്കും. ഇടമലയാര്‍ ആറിനും ഇടുക്കി 11 നും തുറക്കും.

കൊച്ചി: നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 ന് തുറക്കും. ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴുമണിക്ക് അപ്പര്‍ റൂള്‍ കര്‍വിലെത്തും. ഇതിന്റെ ഭാഗമായി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നിന്ന് വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

പമ്പാ ഡാമും നാളെ തുറക്കും. രാവിലെ അഞ്ച് മണിയോടെയാവും ഡാം തുറക്കുക. 25 ഘന അടി മുതല്‍ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കും. രണ്ട് ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തും. കക്കി-ആനത്തോട് ഡാമിനെ അപേക്ഷിച്ച് പമ്പയില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്ന ഈ വെള്ളത്തിന്റെ അളവ് വളരെ കുറവാണ്.

കക്കി-ആനത്തോട് ഡാം തുറന്നുവിട്ടപ്പോള്‍ പമ്പാ നദിയിലെ ജലനിരപ്പ് 10-15 സെന്റി മീറ്റര്‍ മാത്രമാണ് ഉയര്‍ന്നത്. പമ്പാ ഡാമിലെ വെള്ളമെത്തുമ്പോള്‍ ജലനിരപ്പ് 20-25 സെന്റിമീറ്റര്‍ വരെ ഉയരാനാണ് സാധ്യത.

ഇടമലയാര്‍ അണക്കെട്ടും നാളെ തുറക്കാന്‍ തീരുമാനിച്ചു. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ തുറക്കാനാണ് ഉന്നത തല സമിതി യോഗം തീരുമാനിച്ചത്. നാളെ രാവിലെ ആറിന് രണ്ടു ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം തുറക്കും. ഇടമലയാര്‍ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്.

സാധാരണ നിലയില്‍ വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളില്‍ ആകുന്ന ഘട്ടത്തില്‍ മാത്രമാണ് റെഡ് അലര്‍ട്ട് നല്‍കി വെള്ളം പുറത്തേയ്ക്ക് ഒഴുക്കാറുള്ളത്. എന്നാല്‍ ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ ഇടയുള്ളതിനാല്‍ രണ്ട് ഡാമുകളില്‍ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇടമലയാര്‍ നേരത്തേ തുറക്കുന്നത്.

ഇടുക്കി ഡാമില്‍ നിലവില്‍ 2397.28 അടി വെള്ളമുണ്ട്. മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സൂചിപ്പിച്ചിരുന്നു. ഇടമലയാര്‍ അണക്കെട്ടും ഇടുക്കിയും ഒരുമിച്ച് തുറക്കാതിരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ചെറുതോണിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്തും മഴ തുടരുകയാണ്. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് കൂടിയിട്ടുണ്ട്.

ഇടുക്കി ഡാമില്‍ നിന്ന് സെക്കന്‍ഡില്‍ 100 ക്യൂബിക് മീറ്റര്‍ എന്ന അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പില്‍ പ്രതീക്ഷിക്കുന്നില്ല. എങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം.

പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍, താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം ആരംഭിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്കായി വില്ലേജ് ഓഫീസുകള്‍, തദ്ദേശ സ്ഥാപനം എന്നിവയുമായി ബന്ധപ്പെടണമെന്നും കളക്ടര്‍
നിര്‍ദേശിച്ചു. കോവിഡ് രോഗികളെയും കോവിഡ് നിരീക്ഷണത്തിലുള്ളവരെയും കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.