അടുത്ത വര്‍ഷം ഇന്ത്യ 500 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍മിക്കുമെന്ന് ജി-20 ഉച്ചകോടിയില്‍ നരേന്ദ്ര മോഡി

അടുത്ത വര്‍ഷം ഇന്ത്യ 500 കോടി ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍മിക്കുമെന്ന് ജി-20 ഉച്ചകോടിയില്‍ നരേന്ദ്ര മോഡി

റോം: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് ഊര്‍ജം പകരാനായി അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യ അഞ്ച് ബില്ല്യണ്‍ (500 കോടി) ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ ലോകത്തിനു വേണ്ടി നിര്‍മിക്കുമെന്ന് ജി-20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഇറ്റലിയിലെ റോമില്‍ നടക്കുന്ന ഉച്ചകോടിയിലെ ആദ്യ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തോടുള്ള ഇന്ത്യയ്ക്കുള്ള കടമയെ ഗൗരവമായാണ് കാണുന്നതെന്നും മോഡി പറഞ്ഞു. ലോകമെമ്പാടും, പ്രത്യേകിച്ചു വികസ്വര രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വാക്സിന്‍ അസമത്വം പരിഹരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.


ലോകാരോഗ്യ സംഘടന ഇന്ത്യന്‍ വാക്‌സിനുകളെ എത്രയും വേഗം അംഗീകരിക്കേണ്ടതുണ്ട്. 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന കാഴ്ചപ്പാടാണ് ആഗോളതലത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്നത്. ഭാവിയിലുണ്ടാകുന്ന ഏത് പ്രതിസന്ധിയെയും നേരിടാന്‍ ഈ കാഴ്ചപ്പാട് ലോകത്തിന് കരുത്താകും.

കോവാക്സിന്‍ അടിയന്തര ഉപയോഗത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതി അതിവേഗം ലഭിക്കുന്നത് മറ്റു രാജ്യങ്ങളെ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിന്റെ ഫാര്‍മസിയായാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. 150ലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്നു നല്‍കുന്നു. വാക്‌സിന്‍ ഗവേഷണത്തിലും നിര്‍മാണത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും മോഡി പറഞ്ഞു. ലോകത്തിലെ ആറിലൊന്ന് ജനങ്ങളും ഇന്ത്യയിലാണ്. ഇന്ത്യയില്‍ കോവിഡ് നിയന്ത്രിച്ച് നിര്‍ത്തിയതിലൂടെ ലോകത്തെ തന്നെയാണ് സുരക്ഷിതമാക്കിയത്. കൂടുതല്‍ ജനിതക വ്യതിയാനം സംഭവിക്കാനുള്ള സാധ്യതയും ഒഴിവാക്കി -മോഡി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.