അരുണാചല്‍ പ്രദേശില്‍ കടന്നു കയറി വീണ്ടും ചൈനയുടെ പ്രകോപനം: ടണലുകളും റോഡുകളും നിര്‍മ്മിക്കുന്നു; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

അരുണാചല്‍ പ്രദേശില്‍ കടന്നു കയറി വീണ്ടും ചൈനയുടെ പ്രകോപനം: ടണലുകളും റോഡുകളും നിര്‍മ്മിക്കുന്നു; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ഇന്ത്യന്‍ സംസ്ഥാനമാണ് അരുണാചലെങ്കിലും തങ്ങളുടെ അധീനതയിലുളള ടിബറ്റന്‍ മേഖലയില്‍പ്പെട്ട സ്ഥലമാണിതെന്നാണ് ചൈന ഉന്നയിക്കുന്ന തര്‍ക്കം. സാഹചര്യം ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് ലഫ്.ജനറല്‍ മനോജ് പാണ്ഡേ.

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കടന്നുകയറി വീണ്ടും ചൈനയുടെ പ്രകോപനം. അസാഫ് മേഖല കൈയേറിയ ചൈനീസ് സൈന്യം ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പട്രോളിംഗ് ആരംഭിക്കുകയും ചെയ്തതായാണ് വിവരം. സ്ഥിതിഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമന്ന് കരസേന വ്യക്തമാക്കി

ഇന്ത്യന്‍ സംസ്ഥാനമാണ് അരുണാചലെങ്കിലും തങ്ങളുടെ അധീനതയിലുളള ടിബറ്റന്‍ മേഖലയില്‍പ്പെട്ട സ്ഥലമാണിതെന്നാണ് ചൈന ഉന്നയിക്കുന്ന തര്‍ക്കം. ഇതിന്റെ പേരില്‍ ഇന്ത്യയെ പ്രകോപിപ്പിച്ച് പ്രശ്‌നമുണ്ടാക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം.

കഴിഞ്ഞ ശനിയാഴ്ച അരുണാചലിലെ കമെംഗ് നദി പൂര്‍ണമായും കറുപ്പ് നിറമാവുകയും മീനുകള്‍ ചത്തു പൊങ്ങുകയും ചെയ്തു. ഈ മീനുകള്‍ ഭക്ഷിക്കരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജലത്തിലെ ടിഡിഎസ് അളവിലെ വ്യതിയാനമാണ് കാരണം. പ്രദേശവാസികള്‍ ഇതിന് കാരണക്കാരായി പറയുന്നത് ചൈനയെയാണ്. ഇവിടെ അതിര്‍ത്തിയ്ക്കടുത്ത് ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തികളാണ് ടിഡിഎസ് അളവ് വര്‍ദ്ധിക്കാനിടയായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്ഥലത്തെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യവും പ്രവര്‍ത്തികളും ഇന്ത്യ സാറ്റലൈറ്റ് വഴിയും റഡാര്‍ ഉപയോഗിച്ചും നിരീക്ഷിച്ചു വരികയാണ്. 2017 ലും അരുണാചലില്‍ സിയാംഗ് നദിയിലും ഇതുപോലെ വെളളം കറുപ്പ് നിറമാകുകയും മലിനമാകുകയും ചെയ്തിരുന്നു. ഇതിനു പിന്നിലും ചൈനയായിരുന്നെങ്കിലും ചൈനീസ് അധികൃതര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.

ഏതാണ്ട് 3500 കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ മേഖലകളില്‍ തര്‍ക്കം ഉയര്‍ത്താനാണ് ചൈനയുടെ നീക്കം. കഴിഞ്ഞ ഓഗസ്റ്റില്‍ ഉത്തരാഖണ്ഡിലെ ബരാഹോട്ടില്‍ ചൈനീസ് പട്ടാളം എത്തിയത് ഈ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടിയിലാണ് അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയില്‍ ചൈന സൈനിക വിന്യാസം കൂട്ടിയത്. മേഖലയിലെ റോഡ് നിര്‍മ്മാണമടക്കം ചൈന ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

ആര്‍എഎല്‍പി മേഖലയായി പരിഗണിക്കുന്ന അരുണാചല്‍പ്രദേശിലെ ചില പ്രദേശങ്ങളില്‍ ടണലുകളും ചൈനീസ് സൈനികര്‍ക്കായുള്ള താമസ സ്ഥലവും നിര്‍മ്മിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സാഹചര്യം ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് ലഫ്.ജനറല്‍ മനോജ് പാണ്ഡേ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ മേഖലയില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സൈനിക സംഘത്തെ മേഖലയില്‍ വിന്യസിക്കും. അരുണാചല്‍ പ്രദേശിലെ തവാഗിംലും ഇന്ത്യ അടിസ്ഥാന സൗകര്യങ്ങളും സൈനിക വിന്യാസവും വര്‍ധിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.