അക്ഷര മുറ്റങ്ങള്‍ അണിഞ്ഞൊരുങ്ങി; ഒന്നര വര്‍ഷത്തിന് ശേഷം ഇന്ന് സ്‌കൂളുകള്‍ തുറക്കുന്നു

അക്ഷര മുറ്റങ്ങള്‍ അണിഞ്ഞൊരുങ്ങി; ഒന്നര വര്‍ഷത്തിന് ശേഷം ഇന്ന് സ്‌കൂളുകള്‍ തുറക്കുന്നു

കൊച്ചി: കോവിഡ് പ്രതിസന്ധി തീര്‍ത്ത ഒന്നര വര്‍ഷത്തെ അടച്ചിടലിനു ശേഷം കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു. കര്‍ശനമായ സുരക്ഷാ പാഠങ്ങളുമായി പത്ത് ലക്ഷത്തിലേറെ കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലെത്തുന്നത്.

രാവിലെ 8.30ന് തിരുവനന്തപുരം ഗവ. കോട്ടണ്‍ഹില്‍ യുപി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവം. ഒന്നു മുതല്‍ ഏഴു വരെയുളള ക്ലാസുകളും, 10, 12 ക്ലാസുകളുമാണ് ഇന്ന് ആരംഭിക്കുന്നത്. ഇന്ന് സ്‌കൂളുകളില്‍ നേരിട്ടെത്താത്തത് അയോഗ്യതയായി കണക്കാക്കില്ല. നേരിട്ട് വരാന്‍ തയാറല്ലാത്തവര്‍ക്ക് ഡിജിറ്റല്‍ പഠനം തുടരാം. തിരക്ക് ഒഴിവാക്കാന്‍ 8, 9 ക്ലാസുകള്‍ ഈ മാസം 15 നാണു തുടങ്ങുക. പ്ലസ് വണ്‍ ക്ലാസുകളും 15നു തുടങ്ങും.

സ്‌കൂള്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ആദ്യ രണ്ടാഴ്ചയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതല്‍ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകള്‍ തുടങ്ങണം.

സ്‌കൂളുകളില്‍ ആകെ കുട്ടികളുടെ എണ്ണം 25 ശതമാനമായി ക്രമീകരിക്കണം. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം ആയിരിക്കണം ഇരിക്കേണ്ടത്. കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നിച്ചിരുന്ന് കഴിക്കാതെ രണ്ട് മീറ്റര്‍ അകലംപാലിക്കണം.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകള്‍ നടത്തുക. ബാച്ചുകള്‍ സ്‌കൂളുകള്‍ക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

സംസ്ഥാനത്ത് 2282 അധ്യാപകര്‍ വാക്സിന്‍ എടുക്കാത്തതായുണ്ട്. ഈ അധ്യാപകരോട് സ്‌കൂളുകളില്‍ വരേണ്ടതില്ലെന്ന് വാക്കാല്‍ നിര്‍ദേശം കൊടുത്തിട്ടുണ്ട്. അവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈന്‍ ആയി കുട്ടികളെ പഠിപ്പിച്ചാല്‍ മതി. ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ വാക്സിന്‍ എടുത്തിട്ടില്ലെങ്കില്‍ അവര്‍ ഇനി ജോലിയ്ക്ക് വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കള്‍ സ്‌കൂളില്‍ പ്രവേശിക്കരുത്. ഇതൊക്കെയാണ് പൊതു നിര്‍ദ്ദേശങ്ങള്‍. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും.

സ്‌കൂളുകള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളില്‍ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ചിരുന്ന വെല്ലുവിളിക്ക് പരിഹാരമാവുകയാണെന്നും സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവേണ്ടത് അതീവ പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂളുകള്‍ പൂര്‍ണ സജ്ജമായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.