സ്വപ്ന സുരേഷ് ജയില്‍ മോചിതയായി; പുറത്തിറങ്ങുന്നത് ജാമ്യം ലഭിച്ച് നാലാം ദിവസം

സ്വപ്ന സുരേഷ് ജയില്‍ മോചിതയായി;  പുറത്തിറങ്ങുന്നത് ജാമ്യം ലഭിച്ച് നാലാം ദിവസം

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജാമ്യവുമായി ബന്ധപ്പെട്ട രേഖകള്‍ സ്വപ്നയുടെ അമ്മ ഇന്ന് രാവിലെ അട്ടക്കുളങ്ങര ജയിലിലെത്തിച്ചതോടെയാണ് മോചനമായത്.

ജാമ്യ ഉപാധികള്‍ സമര്‍പ്പിക്കാന്‍ വൈകിയതിനാല്‍ എന്‍ഐഎ കേസുള്‍പ്പെടെ എല്ലാ കേസുകളിലും സ്വപ്നക്ക് ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ആറു കേസുകളിലും സ്വപ്ന സുരേഷിന്റെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സ്വര്‍ണ കടത്തു കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷവും മൂന്നര മാസവും കഴിഞ്ഞാണ് സ്വപ്ന പുറത്തിറങ്ങിയത്. 2020 ജൂലൈ 11 നാണ് സ്വപ്ന സുരേഷും സന്ദീപ് നായരും ബെംഗലൂരിവില്‍ അറസ്റ്റിലായത്.

25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എന്‍ഐഎ കേസില്‍ സ്വപ്നയക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിന്റേയും കേസുകളില്‍ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്‌ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങള്‍ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികള്‍ക്കും കോഫോപോസെയില്‍ കുറച്ചു ദിവസം കൂടി ജയിലില്‍ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ. കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂര്‍ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്.

ജയില്‍ മോചിതയായ ശേഷം സ്വപ്ന മാധ്യമങ്ങളോട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്നയുടെ മാതാവ് പ്രഭാ സുരേഷ് നേരത്തേ പറഞ്ഞിരുന്നു. തന്നെ ചിലര്‍ ചേര്‍ന്ന് കുടുക്കിയതാണെന്നാണ് ജയിലില്‍ വച്ചു കണ്ടപ്പോള്‍ സ്വപ്ന പറഞ്ഞതെന്നും മാതാവ് വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.