പുനീതിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ ജീവന്‍ വെടിഞ്ഞത് പത്ത് പേര്‍; കണ്ണുകള്‍ ദാനം ചെയ്യണമെന്ന് കുറിപ്പ്

പുനീതിന്റെ മരണം ഉള്‍ക്കൊള്ളാനാവാതെ ജീവന്‍ വെടിഞ്ഞത് പത്ത് പേര്‍; കണ്ണുകള്‍ ദാനം ചെയ്യണമെന്ന് കുറിപ്പ്

ബെംഗ്‌ളൂരൂ: കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ മരണം തെന്നിന്ത്യന്‍ സിനിമാ ലോകത്തിനും ആരാധകര്‍ക്കും ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. കാരണം ഒരു സിനിമ നടന്‍ എന്നതിലുപരി നല്ല മനുഷ്യനും മനുഷ്യ സ്‌നേഹിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനാവാതെ കര്‍ണാടകത്തില്‍ ഇതുവരെ പത്ത് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മരിച്ചവരില്‍ ഏഴു പേര്‍ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേര്‍ താരത്തിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞുള്ള ഞെട്ടലില്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒക്ടോബര്‍ 29നായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്പു എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന പുനീതിന്റെ മരണം. പുനീതിന്റെ മരണത്തിന് പിന്നാലെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുക്കരുതെന്ന് താരത്തിന്റെ ആരാധകരോട് അഭ്യര്‍ഥിച്ച് പുനീതിന്റെ സഹോദരങ്ങളായ ശിവരാജ്കുമാറും രാഘവേന്ദ്ര രാജ്കുമാറും രംഗത്ത് വന്നിരുന്നു.

നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന പുനീത് ആരാധകര്‍ക്ക് ആദര്‍ശ മാതൃകയായിരുന്നു. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്നുള്ള താരത്തിന്റെ ആഗ്രഹവും കുടുംബം നിറവേറ്റിയിരുന്നു. നാല് പേര്‍ക്കാണ് അദ്ദഹത്തിന്റെ കണ്ണുകള്‍ കാഴ്ചയേകിയത്. പ്രിയപ്പെട്ട അപ്പുവിന്റെ പാത പിന്തുടര്‍ന്ന് നിരവധി ആരാധകരാണ് തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഈ ദിവസങ്ങളില്‍ ഒപ്പ് വച്ചത്. ഇത് റെക്കോര്‍ഡ് കണക്കാണെന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം മൂന്ന് ആരാധകര്‍ ജീവനൊടുക്കിയത് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പാത പിന്തുടര്‍ന്ന് കണ്ണുകള്‍ ദാനം ചെയ്യാനാണെന്ന വാര്‍ത്തയും പുറത്ത് വന്നു. ഇത് തെളിയിക്കുന്ന കുറിപ്പുകളും കണ്ടെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.