കൊള്ളക്കാരനെയും മാനസാന്തരപ്പെടുത്തിയ ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍

കൊള്ളക്കാരനെയും മാനസാന്തരപ്പെടുത്തിയ ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍

അനുദിന വിശുദ്ധര്‍ - നവംബര്‍ 11

വിശുദ്ധരിലെല്ലാം പൊതുവായി കാണുന്ന സ്വഭാവ ഗുണങ്ങളിലൊന്നാണ് അനുകമ്പ. സഹജീവികളെ സ്നേഹിക്കുകയും അവര്‍ക്കു വേണ്ടി ജീവിക്കുകയും ചെയ്ത ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ അനുകമ്പ, ഉപവി എന്നീ സ്വര്‍ഗീയ പുണ്യങ്ങളുടെ ഉടമയായിരുന്നു. ഇന്നത്തെ ഹംഗറിയിലുള്ള പന്നോണിയയിലെ ഒരു പട്ടണമായ സബരിയായില്‍ ബെനഡിക്ടന്‍ ആശ്രമത്തിനടുത്തായാണ് 316 ല്‍ മാര്‍ട്ടിന്റെ ജനനം.

ജനിച്ചത് സബരിയായില്‍ ആണെങ്കിലും മാര്‍ട്ടിന്‍ വളര്‍ന്നത് ഇറ്റലിയിലെ പാവിയായിലാണ്. മാതാപിതാക്കള്‍ വിജാതീയരും യേശുവിനെക്കുറിച്ച് കൂടുതലായി അറിയാത്തവരുമായിരുന്നു. റോമന്‍ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു പിതാവ്. മകനെയും ഒരു സൈനിക ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാല്‍ മാര്‍ട്ടിന്‍ വ്യത്യസ്തനായിരുന്നു.

ബാലനായിരിക്കെ യേശുവിനെ കുറിച്ചു കേട്ടറിഞ്ഞ നാള്‍ മുതല്‍ അവന്‍ തന്റെ വീടിനു സമീപത്തുള്ള ദേവാലയത്തില്‍ പോകുമായിരുന്നു. ക്രിസ്തു മതത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും കൂടുതല്‍ മനസിലാക്കുവാന്‍ മാര്‍ട്ടിന്‍ ശ്രമിച്ചു. പിതാവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പതിനഞ്ചാമത്തെ വയസില്‍ മാര്‍ട്ടിന്‍ സൈന്യത്തില്‍ ചേര്‍ന്നു. റോമന്‍ ചക്രവര്‍ത്തിയുടെ അംഗ രക്ഷകനായാണ് അദ്ദേഹം ജോലി നോക്കിയത്.

സൈനിക ജോലിക്കിടയിലും ക്രൈസ്തവ മൂല്യങ്ങള്‍ മാര്‍ട്ടിന്‍ കാത്തു പരിപാലിച്ചിരുന്നു. സാധുക്കളോടുള്ള സ്നേഹം മറ്റൊരു സൈനികനിലും ഇല്ലാത്ത വിധം തീവ്രമായിരുന്നു. ഒരിക്കല്‍ തന്റെ ഔദ്യോഗിക വേഷമണിഞ്ഞ് കുതിരപ്പുറത്ത് വരികയായിരുന്ന മാര്‍ട്ടിന്‍ വഴിയരികില്‍ ഉടുതുണി പോലുമില്ലാതെ തണുത്തു വിറച്ചു കിടന്നിരുന്ന ഒരു ഭിക്ഷക്കാരനെ കാണാനിടയായി. മാര്‍ട്ടിന്റെ കൈയില്‍ അയാള്‍ക്കു നല്‍കാന്‍ പണമോ വസ്ത്രമോ അപ്പോള്‍ ഉണ്ടായിരുന്നില്ല.

തന്റെ ഔദ്യോഗിക മേലങ്കി അദ്ദേഹം രണ്ടായി കീറിയെടുത്ത് ഒരു ഭാഗം ആ സാധുവിനു നല്‍കി. അന്നു രാത്രി മാര്‍ട്ടിന്‍ ഒരു സ്വപ്നം കണ്ടു. താന്‍ ഭിക്ഷക്കാരനു നല്‍കിയ മേലങ്കിയണിഞ്ഞ് യേശു ക്രിസ്തു നില്‍ക്കുന്നു! ഈ സംഭവത്തെ തുടര്‍ന്ന് മാര്‍ട്ടിന്‍ മാമോദീസ മുങ്ങി പൂര്‍ണമായും ക്രിസ്ത്യാനിയായി. ആ സമയത്ത് ഒരു യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ആരെയും കൊല്ലുവാന്‍ ക്രൈസ്തവനായ തനിക്കു കഴിയുകയില്ലെന്നു മാര്‍ട്ടിന്‍ പ്രഖ്യാപിച്ചു.

ഉത്തരവാദിത്വ ലംഘനത്തിന്റെ പേരില്‍ അദ്ദേഹത്തെ ജയിലിലടച്ചു. യുദ്ധ രംഗത്തേക്ക് മാര്‍ട്ടിനെ ഇറക്കി വിടാനായിരുന്നു അധികാരികളുടെ പദ്ധതി. എന്നാല്‍, ശത്രുരാജ്യം പിന്മാറിയതോടെ യുദ്ധം ഉണ്ടായില്ല. മാര്‍ട്ടിനെ സൈന്യത്തില്‍ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. പോയിറ്റിയേഴ്സിലെ വിശുദ്ധ ഹിലാരിയുടെ ആത്മീയ ശിഷ്യനായാണ് മാര്‍ട്ടിന്‍ പിന്നീട് ജീവിച്ചത്. ഒരിക്കല്‍ തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിനു വേണ്ടി ദൂരയാത്ര ചെയ്യവേ കൊള്ളക്കാര്‍ മാര്‍ട്ടിനെ ആക്രമിച്ചു. പണവും വസ്ത്രങ്ങളും തട്ടിയെടുത്തു.

എന്നാല്‍ അവരിലൊരാളെ മാര്‍ട്ടിന്‍ മാനസാന്തരപ്പെടുത്തി. മാര്‍ട്ടിന്റെ വാക്കുകള്‍ ആരെയും യേശുവിലേക്ക് അടുപ്പിക്കുമായിരുന്നു. എ.ഡി 371 ല്‍ മാര്‍ട്ടിന്‍ ടൂര്‍സിലെ ബിഷപ്പായി നിയമിക്കപ്പെട്ടു. അവിടെ തന്റെയൊപ്പം നിന്ന ഒരു പറ്റം സന്യാസിമാരുമായി ചേര്‍ന്ന് വിജാതീയ വിഗ്രഹാരാധനക്കാരെ മാനസാന്തരപ്പെടുത്തി. വിഗ്രഹങ്ങളും ക്ഷേത്രങ്ങളും നശിപ്പിച്ചു.

തന്റെ ആശ്രമത്തില്‍ നിന്നു പുറത്തിറങ്ങാതെ പ്രാര്‍ഥനയും ഉപവാസവുമായി കഴിയുകയാണ് പിന്നീട് മാര്‍ട്ടിന്‍ ചെയ്തത്. തന്നെ കാണാനെത്തുന്നവരോട് അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. നിരവധി അദ്ഭുത പ്രവൃത്തികള്‍ മാര്‍ട്ടിന്‍ വഴി ദൈവം നടത്തിയതായി വിശ്വസിക്കപ്പെടുന്നു.

ഒരിക്കല്‍ നിരപരാധിയായ ഒരു തടവുകാരനെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കാന്‍ മാര്‍ട്ടിന്‍ രാജാവിന്റെ അടുത്തെത്തി. ആ സമയത്ത് ഉറക്കമായിരുന്ന രാജാവിന് സ്വപ്നത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് ബിഷപ്പ് മാര്‍ട്ടിന്‍ കാണാനെത്തിയ വിവരം അറിയിച്ചു. ഉടന്‍ തന്നെ ഉണര്‍ന്ന രാജാവ് മാര്‍ട്ടിന്റെ അടുത്തെത്തുകയും തടവുകാരനെ മോചിപ്പിക്കാന്‍ സമ്മതിക്കുകയും ചെയ്തു.

പിശാചുക്കളെ ഒഴിപ്പിക്കുന്നതിനുള്ള ദൈവീക വരവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരിക്കല്‍ പിശാച് പ്രഭാ പൂര്‍ണമായ രാജകീയ വേഷത്തില്‍ അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും താന്‍ ക്രിസ്തുവാണെന്ന വ്യാജേന അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. പിശാചിന്റെ ഈ കുടിലത മനസിലാക്കിയ വിശുദ്ധന്‍ ''ദൈവപുത്രനായ ക്രിസ്തു ഒരിക്കലും രാജകീയ വേഷവും കിരീടവും ധരിച്ചു കൊണ്ട് വരും എന്ന് പ്രവചിച്ചിട്ടില്ല'' എന്ന മറുപടി നല്‍കുകയും ഉടന്‍ തന്നെ പിശാച് അദ്ദേഹത്തെ വിട്ടു പോവുകയും ചെയ്തു.

മരിച്ചവരായ മൂന്ന് ആളുകളെ അദ്ദേഹം ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നതായി പറയപ്പെടുന്നു. ഒരിക്കല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ശിരസിന് മുകളില്‍ ഒരു തിളക്കമുള്ള വലയം കാണപ്പെടുകയുണ്ടായി.

പ്രായമേറിയ അവസ്ഥയില്‍ തന്റെ രൂപതയിലെ ദൂരത്തുള്ള കാന്‍ഡെസ് എന്ന ഇടവക സന്ദര്‍ശിക്കുന്നതിനിടയ്ക്ക് അദ്ദേഹം കടുത്ത പനി ബാധിതനായി കിടപ്പിലായി. ഒരു മടിയും കൂടാതെ നശ്വരമായ ഇഹലോക ജീവിതമാകുന്ന തടവറയില്‍ നിന്നും തന്നെ ഉടനെ തന്നെ മോചിപ്പിക്കണമെന്ന് അദ്ദേഹം കര്‍ത്താവിനോട് അപേക്ഷിച്ചു.

പനി ബാധിതനായ അദ്ദേഹം എ.ഡി 397 നവംബര്‍ 11 ന് മരണമടഞ്ഞു. മരണത്തിനു മാസങ്ങള്‍ക്കു മുന്‍പു തന്നെ തന്റെ മരണ ദിവസം അദ്ദേഹം സഹായികളോടു പറഞ്ഞിരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. മെന്നാസ്

2. ജൊസഫ് പിഗ്‌നടെല്ലി

3. സ്‌പെയിനിലെ ബര്‍ത്തലോമ്യൂ

4. മെസപൊട്ടാമിയായിലെ അത്തെനോഡോറൂസ്

5. ഇറ്റലിയിലെ ബെനഡിക്ട് ജോണ്‍, മാത്യു, ഐസക്ക്, ക്രിസ്തിനൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.