പാവപ്പെട്ടവരുടെ വലിയ സുഹൃത്തായിരുന്ന വിശുദ്ധ ജോസഫാത്ത്

പാവപ്പെട്ടവരുടെ വലിയ സുഹൃത്തായിരുന്ന വിശുദ്ധ ജോസഫാത്ത്

അനുദിന വിശുദ്ധര്‍ - നവംബര്‍ 12

പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വോള്‍ഹിനിയ എന്ന സ്ഥലത്താണ് ജോസഫാത്ത് കുണ്‍സെവിക്‌സ് ജനിച്ചത്. ജോണ്‍ എന്നായിരുന്നു മാേമ്മാദീസ പേര്.

അവന് പതിനഞ്ച് വയസുള്ളപ്പോഴാണ് ആറ് മെത്രാന്‍മാരും പത്തുലക്ഷം ക്രൈസ്തവരും കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കിനെ ഉപേക്ഷിച്ച് കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടത്. ബ്രൈസ്റ്റ് - ലിറ്റോവ്‌സ്‌കിയിലെ പുനരൈക്യം എന്നാണ് ചരിത്രത്തില്‍ ഇത് അറിയപ്പെടുന്നത്.

റഷ്യയിലും പോളണ്ടിലുമുണ്ടായ മതപീഡനം മൂലം ഈ പുനരൈക്യത്തിന് ശാശ്വത ഫലം ഉണ്ടായില്ല. അക്കാലത്ത് ഒരു വ്യാപാരിയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ജോണിനെ പക്ഷേ, പുനരൈക്യ പ്രസ്ഥാനം സ്വാധീനിച്ചു.

തുടര്‍ന്ന് യുക്രേനിയയില്‍ വിശുദ്ധ ബേസില്‍ സ്ഥാപിച്ച ബാസിലിയന്‍സ് സഭയില്‍ 1564 ല്‍ ചേരുകയും ജോസഫാത്ത് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ശൈത്യകാലങ്ങളില്‍ പോലും നഗ്ന പാദനായി സഞ്ചരിച്ചിരുന്ന അദ്ദേഹം വീഞ്ഞും മാംസവും പൂര്‍ണമായും വര്‍ജ്ജിച്ചിരുന്നു.

പിന്നീട് റഷ്യയിലെ വില്‍നായിലുള്ള ഒരു ആശ്രമത്തിന്റെ പരമാധികാരിയായി നിയമിതനാവുകയും നാല് വര്‍ഷത്തിനുശേഷം പൊളോട്‌സ്‌ക്കിലെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെടുകയും ചെയ്തു. സഭയുടെ ഏകീകരണത്തിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു.

പാവപ്പെട്ടവരുടെ ഒരു വലിയ സുഹൃത്തായിരുന്നു വിശുദ്ധന്‍. ഒരിക്കല്‍ ഒരു പാവപ്പെട്ട വിധവയെ സഹായിക്കുന്നതിനായി തന്റെ മെത്രാന്റെ അധികാര പദവി വസ്ത്രം വരെ അദ്ദേഹം പണയപ്പെടുത്തുകയുണ്ടായി. എന്നാല്‍ ചില ശത്രുക്കള്‍ ഇദ്ദേഹത്തെ വധിക്കുവാന്‍ പദ്ധതിയിട്ടു.

ഒരു ആരാധനയ്ക്കിടെ ജോസഫാത്ത് തന്റെ ആസന്നമായ മരണത്തെ കുറിച്ച് സൂചന നല്‍കി. റഷ്യയിലുള്ള വിറ്റെബ്‌സ്‌ക് സന്ദര്‍ശിക്കുന്നതിനിടെ ശത്രുക്കള്‍ അദ്ദേഹം താമസിക്കുന്ന വസതി ആക്രമിക്കുകയും സഹചാരികളെ വധിക്കുകയും ചെയ്തു. അതി വിനയത്തോടെ ഈ ദൈവീക മനുഷ്യന്‍ അവരോട് വിളിച്ചു പറഞ്ഞു

'' മക്കളെ, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എന്നോടെന്തെങ്കിലും വിരോധമുണ്ടെങ്കില്‍, ഇതാ ഞാന്‍ ഇവിടെ നില്‍ക്കുന്നു.'' ഉടന്‍ തന്നെ ശത്രുക്കള്‍ ''ഈ കത്തോലിക്കനെ കൊല്ലുക'' എന്നാക്രോശിച്ചുകൊണ്ട് വാളും തോക്കുകളുമായി വന്ന് വിശുദ്ധനെ ആക്രമിച്ചു വധിച്ചു.

അദ്ദേഹത്തിന്റെ ശരീരം അവര്‍ നദിയിലേക്കെറിഞ്ഞെങ്കിലും പ്രകാശ രശ്മികളാല്‍ വലയം ചെയ്ത രീതിയില്‍ വെള്ളത്തിന് മീതെ പൊങ്ങിവരികയും തിരിച്ചെടുക്കപ്പെടുകയും ചെയ്തതായാണ് ചരിത്രം. വിശുദ്ധന്റെ ഘാതകരെ വധ ശിക്ഷക്ക് വിധിച്ചപ്പോള്‍ അവര്‍ തങ്ങളുടെ തെറ്റില്‍ പശ്ചാത്തപിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി പറയപ്പെടുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഔറേലിയൂസും പുബ്ലിയൂസും

2. ബോഹീമിയായിലെ ആസ്റ്റെരിക്കൂസ്

3. കൊളോണ്‍ ആര്‍ച്ചു ബിഷപ്പായിരുന്ന കുനിബെര്‍ട്ട്

4. ബെനഡിക്ട്, പോളണ്ടിലെ ജോണ്‍, മാത്യു, ഇസാക്ക് ക്രിസ്തിനൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.