പുസ്തകത്തിലെ വിവാദ പരാമം: സല്‍മാന്‍ ഖുര്‍ഷിദിനെ തള്ളി ഗുലാം നബി ആസാദ്; പിന്തുണച്ച് രാഹുല്‍ ഗാന്ധി

പുസ്തകത്തിലെ വിവാദ പരാമം: സല്‍മാന്‍ ഖുര്‍ഷിദിനെ തള്ളി ഗുലാം നബി ആസാദ്; പിന്തുണച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിവാദത്തിലായ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ചും തള്ളിപ്പറഞ്ഞും കോണ്‍ഗ്രസ് നേതൃത്വം. ഹിന്ദുത്വയെ തീവ്ര ഇസ്ലാമിക് ഭീകര സംഘടനകളുമായി താരതമ്യപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് സല്‍മാന്‍ ഖുര്‍ഷി വിവാദത്തിലായത്.

ഖുര്‍ഷിദിന്റെ നിലപാടില്‍ വസ്തുതാപരമായ തെറ്റുണ്ടെന്ന് ഗുലാം നബി ആസാദ് വിമര്‍ശിച്ചു. എന്നാല്‍ ഖുര്‍ഷിദിനെ പിന്തുണച്ചും ഗുലാം നബി ആസാദിനെ തള്ളിയും രാഹുല്‍ ഗാന്ധി രംഗത്തെത്തുകയായിരുന്നു.

'സണ്‍റൈസ് ഓവര്‍ അയോധ്യ: നേഷന്‍ഹുഡ് ഇന്‍ ഔര്‍ ടൈംസ്' എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. അടുത്ത കാലത്തുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം ജിഹാദികളെ പോലെ രാഷ്ട്രീയ പരിവേഷമണിഞ്ഞ വീര്യം കൂടിയ ഹിന്ദുത്വം യോഗികള്‍ക്കും സന്ന്യാസിമാര്‍ക്കും പരിചിതമായിരുന്ന സനാതന ധര്‍മ്മത്തെയും ക്ലാസിക്കല്‍ ഹിന്ദൂസത്തെയും അപ്രസക്തമാക്കിയിരിക്കുകയാണ്- എന്ന പുസ്തകത്തിലെ ഭാഗമാണ് വിവാദത്തിന് വഴിവെച്ചത്.

ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ അകത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രധാനമായും കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാവായ ഗുലാംനബി ആസാദാണ് ആദ്യം സല്‍മാന്‍ ഖുര്‍ഷിദിന് എതിരെ രംഗത്ത് വന്നത്. ഹിന്ദുത്വത്തെ ഐ.എസുമായി താരതമ്യപ്പെടുത്തുന്നതില്‍ വസ്തുതാപരമായ തെറ്റുണ്ടെന്നായിരുന്നു ഗുലാം നബിയുടെ പ്രതികരണം.

തൊട്ടുപിന്നാലെ ബി.ജെ.പി നേതാക്കളും ഇക്കാര്യം ഏറ്റുപിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ സല്‍മാന്‍ ഖുര്‍ഷിദിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി നേതാക്കള്‍ രംഗത്തെത്തി. ഏറ്റവുമൊടുവിലാണ് രാഹുല്‍ ഗാന്ധി സല്‍മാന്‍ ഖുര്‍ഷിദിനെ അനുകൂലിച്ചും ഗുലാംനബി ആസാദിനെ തള്ളിയും രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിക്കിടെയാണ് രാഹുല്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്താക്കിയത്. ഹിന്ദുമതവും ഹിന്ദുത്വവും രണ്ടാണെന്നും ആരെയും കൊല്ലാനല്ല ഹിന്ദുമതം പഠിപ്പിക്കുന്നതെന്നും രാഹുല്‍ ഓര്‍മ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.