മുല്ലപ്പെരിയാര്‍: കൂടുതല്‍ സമയം വേണമെന്ന് കേരളം; കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നവംബര്‍ 22ലേക്ക് മാറ്റി

മുല്ലപ്പെരിയാര്‍: കൂടുതല്‍ സമയം വേണമെന്ന് കേരളം; കേസ് പരിഗണിക്കുന്നത്   സുപ്രീം കോടതി നവംബര്‍ 22ലേക്ക് മാറ്റി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. കേസ് നവംബര്‍ 22ന് വീണ്ടും പരിഗണിക്കും. തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്.

ഇന്നലെ രാത്രി മാത്രമാണ് തമിഴ്നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതെന്നും ഇതിന് മറുപടി നല്‍കുന്നതിന് കുറച്ച് കൂടി സമയം വേണമെന്നും കേരളം കോടതിയെ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ കേരളത്തിന്റെ അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേരളത്തിന് വേണ്ടി ഹാജരായ ജയദീപ് ഗുപ്ത കോടതിയെ അറിയിച്ചു.

കേസ് പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനെ തമിഴ്നാട് എതിര്‍ത്തില്ല. കേസ് പരിഗണിക്കുന്നതുവരെ ഒക്ടോബര്‍ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് ജസ്റ്റിസ് എ.എം കാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

നവംബര്‍ 22 വരെ കേന്ദ്ര ജലകമ്മിഷന്‍ നിര്‍ദേശിച്ച റൂള്‍ കര്‍വ് അനുസരിച്ചായിരിക്കും മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച കാര്യങ്ങള്‍. മരം മുറിക്കുന്നതും റോഡ് നന്നാക്കുന്നതും ഉള്‍പ്പെടെയുള്ള സുപ്രധാനമായ കാര്യങ്ങളാണ് തമിഴ്നാട് ഉന്നയിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് ഈ വിഷയത്തില്‍ ഇപ്പോള്‍ നല്‍കുന്ന മറുപടി ഭാവിയിലും നിര്‍ണായകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.