മഴ തുടരും: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴ തുടരും: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊച്ചി: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ സ്‌കൂളുകള്‍ക്ക് മാത്രം അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള, എംജി, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് വീണ്ടും ഉയര്‍ന്നെങ്കിലും പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ പ്രളയത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര ജല കമ്മിഷനുമായി ബന്ധപ്പെട്ട ഹൈഡ്രോമെറ്റ് വിഭാഗം അറിയിച്ചു. കുട്ടനാട് മേഖലയില്‍ നേരിയ പ്രളയഭീഷണി തുടരും.

ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച വൈകുന്നേരം വരെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ലഭിച്ച മഴയാണ് മധ്യ തിരുവിതാംകൂറിനെ വീണ്ടും പ്രളയ ഭീതിയിലാക്കിയത്. കോന്നിയില്‍ 14 സെന്റിമീറ്ററും അയിരൂരില്‍ 7 സെന്റിമീറ്ററും കാഞ്ഞിരപ്പള്ളിയില്‍ 13 സെന്റിമീറ്ററും പീരുമേട്ടില്‍ 8 സെന്റിമീറ്ററും രേഖപ്പെടുത്തി. പതിവുരീതി വിട്ട് പകലും മഴ തകര്‍ത്തു പെയ്തതോടെ ഇടനാടന്‍ പ്രദേശങ്ങളിലെ തോടുകള്‍ കവിഞ്ഞ് പലയിടത്തും മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.