ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനം മതേതര ഇന്ത്യയ്ക്ക് അപമാനകരം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

 ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനം മതേതര ഇന്ത്യയ്ക്ക് അപമാനകരം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍

കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനം മതേതര ഇന്ത്യയ്ക്ക് അപമാനകരമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങള്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെ പീഡനം വ്യാപിക്കുകയാണ്. കത്തോലിക്കാ സഭയുടെ കീഴിലുള്ള വിവിധ സാമൂഹ്യ സേവന സ്ഥാപനങ്ങള്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കുമെതിരായി ചില രാഷ്ട്രീയ മത സംഘടനകള്‍ അടിസ്ഥാന രഹിതമായി മതപരിവര്‍ത്തന ആരോപണം ഉന്നയിക്കുന്നു. ഇത്തരം ആരോപണങ്ങളുടെ പേരില്‍ അധികാര ദുര്‍വിനിയോഗം നടത്തി കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥരെ നിരന്തരം നിര്‍ബന്ധിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

നിയമക്കുരുക്കില്‍ അകപ്പെടുത്തി വൈദികരെയും സന്യസ്തരേയും ജയിലിലടക്കാനും വസ്തുവകകള്‍ കൈവശപ്പെടുത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം രാഷ്ട്രീയ പ്രേരിതമായ വര്‍ഗീയ ശ്രമങ്ങളെന്ന് വ്യക്തമാണ്. മധ്യപ്രദേശിലെ സാഗര്‍ രൂപതയിലെ സിസ്റ്റേഴ്‌സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കു വേണ്ടി വര്‍ഷങ്ങളായി നിയമാനുസൃതം നടത്തി വരുന്ന ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ അധികാരികള്‍ നടത്തുന്ന നിയമ വിരുദ്ധ ശ്രമം അതിനൊരു ഉദാഹരണമാണ്.

കൂടാതെ സാഗറിലെ പിപ്പര്‍ഖേഡിയില്‍ സി എം സി സന്യാസിനീ സമൂഹം എയ്ഡ്‌സ് ബാധിതരായവരുടെ മക്കള്‍ക്കു വേണ്ടി നടത്തിയ ക്യാംപില്‍ നേരിടേണ്ടി വന്ന അതിക്രമങ്ങളും നിയമ നടപടികളും, സാഗര്‍ രൂപതയുടെ തന്നെ അനാഥാലയത്തിനെതിരെ ഉയര്‍ന്ന വ്യാജ ആരോപണങ്ങളും രൂപതയുടെ സ്ഥലം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളുമെല്ലാം ഗൂഢനീക്കങ്ങളുടെ ഭാഗമാണ്. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഒക്ടോബര്‍ പത്തിന് ട്രെയിന്‍ യാത്രക്കായി എത്തിയ രണ്ട് ഉര്‍സുലൈന്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിനിമാരും, മാര്‍ച്ച് പത്തൊമ്പതിന് ഝാന്‍സി റെയില്‍വെ സ്റ്റേഷനില്‍ വച്ച് ട്രെയിന്‍ യാത്രയിലായിരുന്ന രണ്ട് തിരുഹൃദയ സന്യാസിനിമാരും വര്‍ഗീയ വാദികളുടെ അതിക്രമത്തിന് ഇരയായതുമൊക്കെ അടുത്ത കാലത്തുണ്ടായ പ്രതിഷേധാര്‍ഹവും മതേതര ഇന്ത്യയ്ക്ക് അപമാനകരവുമായ ചില സംഭവങ്ങളാണ്.

പ്രസ്തുത വിഷയങ്ങളില്‍ പലതിലും നിയമവിരുദ്ധ നടപടികള്‍ സന്യസ്തര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ സ്വീകരിക്കാന്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദം തങ്ങള്‍ക്കുമേലുണ്ട് എന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ആശങ്കാ ജനകമാണ്.

നിര്‍ഭാഗ്യകരമായ ഇത്തരം സംഭവങ്ങളില്‍ മതപരിവര്‍ത്തന ്ശ്രമമാണ് കുറ്റമായി ആരോപിക്കപ്പെടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം കത്തോലിക്കാ സഭയുടെ നയമല്ലാതിരിക്കെ, മതപരിവര്‍ത്തനം ആരോപിക്കപ്പെട്ട് അവര്‍ അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങളെ കുറിച്ചും കള്ളകേസുകളുടെ പേരില്‍ നേരിടേണ്ടി വരുന്ന നിയമ നടപടികളെകുറിച്ചും സത്യസന്ധമായ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. തീവ്ര വര്‍ഗീയ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായുള്ളതോ, അവര്‍ക്ക് ദുരുപയോഗിക്കാന്‍ അവസരമൊരുക്കുന്നതോ, പൗരന്മാരുടെ ഭരണ ഘടനാ പരമായ അവകാശങ്ങളെ നിഷേധിക്കുന്നതോ ആയിരിക്കരുത് മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍.

നിസ്വാര്‍ത്ഥമായി രാജ്യത്തുടനീളം സാമൂഹ്യ സേവനം ചെയ്യുന്ന സമര്‍പ്പിതരെയും അവരുടെ സ്ഥാപനങ്ങളെയും ശത്രുതാ പരമായി സമീപിക്കുന്ന രീതിക്ക് മാറ്റം ഉണ്ടാകേണ്ടതുണ്ട്. രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനുദിനം വര്‍ധിച്ചു വരുന്ന വര്‍ഗീയ അതിക്രമങ്ങളില്‍ ഇടപെടാനും മതേതരത്വവും മത സൗഹാര്‍ദ്ദവും പുനസ്ഥാപിക്കാനും ഭരണാധികാരികള്‍ മുന്‍കൈയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.